മെസി കേരളത്തിലേക്ക് വരില്ല? ഒക്ടോബറില്‍ അര്‍ജന്റീന ടീം ചൈനയില്‍

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അര്‍ജന്റീനയ്ക്ക് ചൈന, ഖത്തര്‍, അംഗോള പര്യടനങ്ങള്‍
Argentina football team will not play in Kerala
ലയണല്‍ മെസിഎക്സ്
Updated on

ബ്യൂണസ് അയേഴ്‌സ്: ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ഈ വര്‍ഷം കേരളത്തില്‍ കളിക്കാനെത്തുമെന്ന പ്രതീക്ഷകള്‍ക്കു തിരിച്ചടി? ലയണല്‍ മെസിയും സംഘവും ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തില്‍ സൗഹൃദ ഫുട്‌ബോള്‍ കളിക്കാനെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയത്ത് ടീം ചൈന സന്ദര്‍ശിക്കുമെന്നാണ് അര്‍ജന്റീന മാധ്യമങ്ങള്‍ പറയുന്നത്. അതേസമയം അർജന്റീന ദേശീയ ടീം ഷോഡ്യൂൾ സംബന്ധിച്ചു സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.

അര്‍ജന്റീന ദേശീയ ടീമുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ ഗസ്റ്റന്‍ എഡുല്‍ ടീമിന്റെ സാധ്യതാ ഷെഡ്യൂൾ എക്‌സില്‍ പങ്കിട്ടു. ചൈനയിലും പിന്നാലെ ലോകകപ്പ് നേടിയ ഖത്തര്‍ മണ്ണിലും ടീം സൗഹൃദ ഫുട്‌ബോള്‍ കളിക്കുന്നുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കു ശേഷം അര്‍ജന്റീന ആഫ്രിക്ക, ഏഷ്യന്‍ പര്യടനങ്ങള്‍ക്കായാണ് പറക്കുന്നത്. ഈ ഷെഡ്യൂളാണ് ഇപ്പോൾ കേരളത്തിലേക്ക് ടീം എത്തുമോ എന്ന കാര്യത്തിൽ ആശങ്ക പരത്തുന്നത്.

ചൈനയില്‍ രണ്ട് സൗഹൃദ മത്സരങ്ങളും അംഗോള, ഖത്തര്‍ എന്നിവിടങ്ങളില്‍ ഓരോ മത്സരങ്ങളുമാണ് അര്‍ജന്റീന കളിക്കുന്നത്. ഒക്ടോബറില്‍ ചൈനയിലും നവംബറില്‍ അംഗോള, ഖത്തര്‍ പര്യടനങ്ങളുമാണ് ടീം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മെസിയും,അര്‍ജ്ജന്റീന ടീമും സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാനായി സംസ്ഥാനത്ത് എത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ സൗഹൃദ മത്സരത്തിന് തയ്യാറാണെന്ന് അര്‍ജന്റീന ഫുട്ബോള്‍ ടീം അറിയിച്ചതായും ഔദ്യോഗിക പ്രഖ്യാപനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

മത്സരത്തിന്റെ തീയതിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാകും മത്സരം നടക്കുക. മത്സരത്തിന്റെ ചെലവ് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സും വ്യാപാരി വ്യവസായി സമിതിയും വഹിക്കും. മത്സരം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം എഎഫ്എ പ്രതിനിധികള്‍ കേരളത്തില്‍ എത്തി മെസി ഉള്‍പ്പടെ കളിക്കേണ്ട ഗ്രൗണ്ടും സുരക്ഷാകാര്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും പ്രഖ്യാപനം എന്നായിരുന്നു റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com