
ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ സംഭവത്തില്‍ അധികൃതര്‍ പൂര്‍ണ വിശദീകരണം നല്‍കണമെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍. ജൂണില്‍ ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക ലോക ടെസറ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കെയാണ് താരത്തിന്റെ പ്രതികരണം.
നിരോധിത മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് താന്‍ താല്‍ക്കാലിക സസ്പെന്‍ഷന്‍ നേരിടുകയാണെന്ന് റബാഡ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്തേജക പരിശോധനയിലെ പൂര്‍ണമായ വിവരങ്ങള്‍ പങ്കിടണമെന്നും നടപികളില്‍ കൂടുതല്‍ സുതാര്യത ആവശ്യമാണെന്നും ടിം പെയ്ന്‍ പറഞ്ഞു. ഐപിഎല്ലില്‍ ഗുജറാത്ത് താരമായ റബാഡ രണ്ട് മത്സരങ്ങള്‍ കളിച്ചതിന് ശേഷം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ടീം വിട്ടിരുന്നു.
ജനുവരിയില്‍ നടന്ന എസ്എ20 ടൂര്‍ണമെന്റിനിടെ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് റബാഡയ്ക്ക് താല്‍ക്കാലിക സസ്പെന്‍ഷന്‍ ലഭിച്ചത്. ഉത്തേജക മരുന്ന് ഉപയോഗം മറച്ചുവെക്കാന്‍ കഴിയുന്ന ഒരു വ്യക്തിപരമായ പ്രശ്‌നമല്ലെന്നും ടിം പെയ്ന്‍ പറഞ്ഞു.
'എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. ഇതിനെ വെറും വ്യക്തിപരമായ പ്രശ്നമായി ചുരുക്കരുത്, കാര്യങ്ങളെ മറച്ചുവയ്ക്കുന്നു എന്നതു തന്നെ ഇതു വ്യക്തിപരമായ കാര്യമല്ല എന്നു വ്യക്തമാക്കുന്നതാണ്,' ടീം പെയ്ന്‍ 'സെന്‍ റേഡിയോ'യോട് പറഞ്ഞു. താന്‍ കളിക്കുന്ന ഒരു ടൂര്‍ണമെന്റില്‍ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയനായ ഒരു പ്രൊഫഷണല്‍ കായികതാരമുണ്ടെങ്കില്‍, അത് എന്നെ സംബന്ധിച്ച് വ്യക്തിപരമല്ല, ഒരാള്‍ മയക്കുമരുന്ന് ഉപയോഗിക്കുകയും പിടിക്കപ്പെടുകയും ചെയ്താല്‍, അയാള്‍ എന്തിന് വേണ്ടിയാണ് ഉപയോഗിച്ചത്, എത്ര കാലത്തേക്ക് അയാള്‍ക്ക് ശിക്ഷ വിധിച്ചു, ആരാണ് അതിന് അനുമതി നല്‍കിയത് എന്നിവ അറിയാന്‍ ആളുകള്‍ക്ക് അവകാമുണ്ടെന്നും' ടിം പെയ്ന്‍ പറഞ്ഞു.
ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) നിയമപ്രകാരം, വിനോദ മയക്കുമരുന്ന് ഉപയോഗത്തിനുള്ള ശിക്ഷ മൂന്ന് മാസം മുതല്‍ നാല് വര്‍ഷം വരെയാകാം. റബാഡ എപ്പോള്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് വ്യക്തതയില്ലെങ്കിലും, ജൂണില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ താരമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 70 ടെസ്റ്റുകള്‍ ഉള്‍പ്പെടെ വിവിധ ഫോര്‍മാറ്റുകളിലായി ദക്ഷിണാഫ്രിക്കയ്ക്കായി 241 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള റബാഡ ദക്ഷിണാഫ്രിക്കന്‍ ടീമിലെ നിര്‍ണായക താരമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ