

ന്യൂഡൽഹി: ഐപിഎൽ സ്റ്റേഡിയങ്ങൾക്കു നേരെയുള്ള ബോംബ് ഭീഷണി വീണ്ടും. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിനു നേർക്കാണ് ഭീഷണി. ഇന്നലെ ജയ്പുർ സവായ് മാൻസിങ് സ്റ്റേഡിയത്തിനു നേരെയും വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു. ബുധനാഴ്ച ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ ഇ മെയിലിലും ഭീഷണി സന്ദേശമെത്തിയിരുന്നു.
മൂന്നിടത്തും പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. സ്റ്റേഡിയങ്ങൾക്കുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ ഇ മെയിലിലാണ് ഭീഷണി സന്ദേശം വന്നത്. അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ ഡൽഹി പൊലീസിനെ വിവരമറിയിച്ചു. ഉടൻ തന്നെ ബോംബ് സ്ക്വാഡ് ഉൾപ്പെടെ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. എന്നാൽ ഒന്നും കണ്ടെത്തിയില്ലെന്നു ഡിഡിസിഎ സെക്രട്ടറി വ്യക്തമാക്കി.
സവായ് മാൻസിങ് സ്റ്റേഡിയത്തിനു നേരെ വ്യാഴാഴ്ചയാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസും ബോംബ് സ്ക്വാഡും ചേർന്നു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
ഐപിഎൽ വേദി കൂടിയായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഈ മാസം 11നു ഡൽഹി ക്യാപിറ്റൽസ്- ഗുജറാത്ത് ടൈറ്റൻസ് മത്സരം ഇവിടെ അരങ്ങേറാനിരിക്കെയാണ് ബിസിസിഐ ഐപിഎൽ പോരാട്ടങ്ങൾ നിർത്തി വച്ചത്.
നിലവിൽ ഒരാഴ്ചത്തേക്കാണ് ബിസിസിഐ ടൂർണമെന്റ് നിർത്തി വച്ചത്. ഒരാഴ്ച കഴിഞ്ഞ് പുതിയ സമയക്രമങ്ങളും വേദികളും സംബന്ധിച്ചു വിവരങ്ങൾ അറിയിക്കുമെന്നു ബിസിസിഐ വ്യക്തമാക്കി. ഐപിഎൽ ഗവേണിങ് കൗൺസിൽ, ടീം ഫ്രാഞ്ചൈസികൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മത്സരങ്ങൾ നിർത്താൻ തീരുമനിച്ചത്. താരങ്ങളുടെ സുരക്ഷയ്ക്ക് പ്രധാന്യം നൽകിയാണ് തീരുമാനമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates