
മുംബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഐപിഎല്‍ മത്സരങ്ങള്‍ ബിസിസിഐ നിര്‍ത്തി വച്ചിരുന്നു. സെപ്റ്റംബറില്‍ നടക്കേണ്ട ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടവും അനിശ്ചിതത്വത്തിലാകുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. വിദേശ താരങ്ങളുടേയും ഒഫീഷ്യല്‍സിന്റേയും സുരക്ഷ മുഖ്യമായതിനാലാണ് ഐപിഎല്‍ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്.
ഏഷ്യാ കപ്പ് മുടങ്ങിയാല്‍ ആ സമയത്ത് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നടത്താനുള്ള അവസരമാണ് ബിസിസിഐക്ക്. ഐപിഎല്ലില്‍ ഇനി 16 മത്സരങ്ങളാണ് ശേഷിക്കുന്നത്. സെപ്റ്റംബറില്‍ 10, 12 ദിവസം കൊണ്ട് ബിസിസിഐയ്ക്ക് ഈ മത്സരങ്ങള്‍ പൂര്‍ത്തീകരിക്കാം.
നിലവിലെ അവസ്ഥയില്‍ സംപ്റ്റംബറില്‍ ഏഷ്യാ കപ്പ് നടക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല. വേദി ഇന്ത്യയില്‍ നിന്നു മാറ്റി മറ്റൊരിടത്തു നടത്താനുള്ള സാധ്യതയും നിലവില്‍ ഇല്ല. സംഘര്‍ഷാവസ്ഥയ്ക്ക് പൂര്‍ണമായി വിരാമം വരുന്നതു വരെ പാകിസ്ഥാനുമായി ഒരു തരത്തിലുള്ള കായിക മത്സരങ്ങളിലും മാറ്റുരയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇന്ത്യ. ഏഷ്യാ കപ്പില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാവുന്ന അവസ്ഥയുണ്ടായിരുന്നു. പരസ്യ വരുമാനത്തിലും ഈ പോരാട്ടം വലിയ ലാഭം ബിസിസിഐയ്ക്ക് നല്‍കുന്നതാണ്.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയുടെ നേതൃത്വത്തിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഏഷ്യാ കപ്പ് റദ്ദാക്കിയാല്‍ സംഭവിക്കുന്ന സാമ്പത്തിക നഷ്ടങ്ങള്‍ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനാണ്.
ഐപിഎല്‍ നിര്‍ത്തിവച്ചതോടെ ശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിതത്വത്തിലാണ്. ജൂണ്‍ ആദ്യ വാരം മുതല്‍ ഓഗസ്റ്റ് ആദ്യ വാരം വരെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം നടക്കും. അതിനാല്‍ ആ സമയത്ത് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നടക്കില്ല.
സെപ്റ്റംബര്‍ രണ്ടാം വാരം മുതല്‍ നാലാം വാരം വരെയുള്ള കാലയളവാണ് ശേഷിക്കുന്ന ഐപിഎല്‍ നടത്താനുള്ള സമയമായി ബിസിസിഐയ്ക്കു മുന്നിലുള്ളത്. ഈ ഘട്ടത്തിലെ ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ ഒഴിവാക്കിയാല്‍ മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളുമായി സംസാരിച്ച് താരങ്ങളെ ലഭ്യമാക്കാനുള്ള നീക്കങ്ങളും നടത്താം.
ഓഗസ്റ്റില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ വൈറ്റ് ബോള്‍ പരമ്പരയുണ്ട്. നിലവിലെ സാഹചര്യത്തിലും ഈ പരമ്പരയും ഒഴിവാക്കിയേക്കും. എന്നാല്‍ ഈ സമയത്ത് ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. കാരണം ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ദി ഹണ്ട്രഡ് പോരാട്ടം ഓഗസ്റ്റ് 5 മുതല്‍ 31 വരെയാണ്. ഐപിഎല്ലിലെ മിക്ക ഫ്രാഞ്ചൈസികള്‍ക്കും ഹണ്ട്രഡില്‍ ടീമുകളുണ്ട്. അതിനാല്‍ ഓഗസ്റ്റില്‍ നടത്താനുള്ള ശ്രമം ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടാകില്ല.
ഇതെല്ലാം പരിഗണിക്കുമ്പോള്‍ ബിസിസിഐയ്ക്ക് സെപ്റ്റംബറാണ് ഐപിഎല്‍ പുനരാരംഭിക്കാനുള്ള മികച്ച സന്ദര്‍ഭം. സംപ്റ്റംബറില്‍ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് താരങ്ങളെ ഫ്രാഞ്ചൈസികള്‍ക്കു കളിപ്പിക്കാനും സാധിക്കും. സെപ്റ്റംബര്‍ 2 മുതല്‍ 14 വരെ ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക വൈറ്റ് ബോള്‍ പരമ്പരയുണ്ട്. എന്നാല്‍ നിലവിലെ ബിസിസിഐ ബന്ധം വച്ച് ഇരു ക്രിക്കറ്റ് ബോര്‍ഡുകളോടും താരങ്ങളെ വിട്ടു നല്‍കണമെന്നു ബിസിസിഐ ആവശ്യപ്പെട്ടാല്‍ നിരസിക്കാനും സാധ്യത ഇല്ല.
സെപ്റ്റംബര്‍ അവസാനത്തോടെ ടീം ഇന്ത്യ മത്സരത്തിരക്കിലേക്ക് നീങ്ങും. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പരമ്പരകള്‍ ആരംഭിക്കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരായ വെറ്റ് ബോള്‍ പരമ്പരയും നടക്കും. ഓസീസ് മണ്ണിലാണ് പരമ്പര. പിന്നീടുള്ള ഓപ്ഷന്‍ ഡിസംബറാണ്. എന്നാല്‍ ആഷസ് പരമ്പരയുള്ളതിനാല്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങളെ ലഭിക്കാനിടയില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ സമകാലിക മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.