മുന്‍ പാകിസ്ഥാന്‍ സ്പിന്നറുടെ ചിത്രം ജയ്പുര്‍ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിവാക്കി
ജയ്പുര്‍: മുന്‍ പാകിസ്ഥാന്‍ റിസ്റ്റ് സ്പിന്നര്‍ ഡാനിഷ് കനേരിയയുടെ ചിത്രം ജയ്പുരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ നിന്നു ഒഴിവാക്കി. ഇന്ത്യ- പാക് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.
പാകിസ്ഥാനു വേണ്ടി 61 ടെസ്റ്റുകളും 18 ഏകദിനങ്ങളും കളിച്ച താരമാണ് കനേരിയ. ടെസ്റ്റില്‍ 261 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അഞ്ച് വിക്കറ്റ് നേട്ടം 15 തവണയും 10 വിക്കറ്റ് നേട്ടം രണ്ട് തവണയും സ്വന്തമാക്കി. ഇന്ത്യക്കെതിരെ 11 ടെസ്റ്റുകളും രണ്ട് ഏകദിന മത്സരങ്ങളുമാണ് താരം പാകിസ്ഥാനു വേണ്ടി കളിച്ചത്. മൊത്തം 44 വിക്കറ്റുകള്‍ വീഴ്ത്തി.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാന്‍ ഭരണ നേതൃത്വത്തേയും സൈന്യത്തേയും വിമര്‍ശിച്ച് കനേരിയ രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു. അതിനിടെയാണ് സ്റ്റേഡിയത്തില്‍ നിന്നു താരത്തിന്റെ ഫോട്ടോ ഒഴിവാക്കിയത് എന്നത് ശ്രദ്ധേയമാണ്.
പാകിസ്ഥാന്‍ ക്രിക്കറ്റിനെ ഒറ്റപ്പെടുത്താന്‍ കടുത്ത നീക്കവുമായി ബിസിസിഐ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ജയ്പുർ സ്റ്റേഡിയത്തിൽ നിന്നു കനേരിയയുടെ ചിത്രം നീക്കിയത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) സംഘടിപ്പിക്കുന്ന എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഒറ്റപ്പെടുത്താനാണ് നീക്കം.
അടുത്ത മാസം ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന വനിതാ എമേര്‍ജിങ് ടീംസ് ഏഷ്യാ കപ്പില്‍ നിന്നും പിന്മാറാനുള്ള തീരുമാനം എസിസിയെ ബിസിസിഐ ഇതിനകം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പുരുഷ ഏഷ്യാ കപ്പില്‍ നിന്നും പിന്മാറാനുള്ള തീരുമാനവും ബിസിസിഐ അറിയിച്ചതായാണ് വിവരം.
നേരത്തെ താന്‍ പാക് ടീമില്‍ നേരിട്ട വിവേചനങ്ങള്‍ തുറന്നു പറഞ്ഞും കനേരിയ വിവാദത്തിലായിട്ടുണ്ട്. കളിക്കുന്ന കാലത്ത് ഇന്‍സമാം ഉള്‍ ഹഖും ഷൊയ്ബ് അക്തറും മാത്രമേ തന്നെ പിന്തുണച്ചിരുന്നുള്ളു. ഷാഹിദ് അഫ്രീദി അടക്കമുള്ളവര്‍ തന്നോട് വലിയ വിവേചനമാണ് കാണിച്ചത്. ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോലും അവര്‍ തയ്യാറായിരുന്നില്ല. അഫ്രീദി പലപ്പോഴും മതം മാറാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നും കനേരിയ തുറന്നടിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

