

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്തിന് 33 റൺസിന് തോൽപ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ലഖ്നൗ ഉയർത്തിയ 236 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു മടങ്ങി. മികച്ച തുടക്കമായിരുന്നുവെങ്കിൽ പതിയെ പതിയെ കളി ലഖ്നൗ പിടിച്ചെടുത്തു. സായ് സുദര്‍ശനും(21) ശുഭ്മാന്‍ ഗില്ലും (35) പതിവുപോലെ അടിച്ചുകളിച്ചു. ടീം എട്ടോവറില്‍ 85-ലെത്തി. പിന്നാലെ ബട്‌ലറും (33) റൂഥര്‍ഫോര്‍ഡും സ്കോർ ഉയർത്തി. ബട്ലറിന് പിന്നാലെയെത്തിയ ഷാരൂഖ് ഖാനെയും (57) കൂട്ടുപിടിച്ച് റൂഥര്‍ഫോര്‍ഡ് (38) ടീമിന് ജയപ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഇരുവരും പുറത്തായതോടെ കളിയുടെ ഗതി മാറി.
പിന്നീടിറങ്ങിയ രാഹുല്‍ തെവാട്ടിയ(2), അര്‍ഷാദ് ഖാന്‍(1), കാഗിസോ റബാദ(2), സായ് കിഷോര്‍(1) എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ടീം 202 റണ്‍സെടുത്തു. ലഖ്‌നൗവിനായി വില്ല്യം ഒറൗര്‍ക്ക് മൂന്നുവിക്കറ്റെടുത്തു.
നേരത്തേ ലഖ്നൗ നിശ്ചിത 20-ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണെടുത്തത്. അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന്റേത് ഉജ്ജ്വല തുടക്കമായിരുന്നു. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രമും പവര്‍ പ്ലേയില്‍ അടിച്ചുതകര്‍ത്തു. മിച്ചല്‍ മാര്‍ഷ് 64 പന്തില്‍ 8 സിക്‌സും 10 ഫോറും സഹിതം 117 റണ്‍സ് അടിച്ചെടുത്തു. നിക്കോളാസ് പൂരാനാണ് വെടിക്കെട്ട് തുടര്‍ന്ന മറ്റൊരു താരം. പൂരാന്‍ 5 സിക്‌സും 4 ഫോറും സഹിതം 27 പന്തില്‍ 56 റണ്‍സ് വാരി. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 24 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 36 റണ്‍സെടുത്തു മടങ്ങി
ക്യാപ്റ്റന്‍ ഋഷഭ് പന്ത് 6 പന്തില്‍ രണ്ട് സിക്‌സുകള്‍ സഹിതം 16 റണ്‍സെടുത്ത് സ്‌കോര്‍ 235 റണ്‍സിലെത്തി. പൂരാനും പന്തും പുറത്താകാതെ നിന്നു. ലഖ്‌നൗവിന് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ അര്‍ഷാദ് ഖാന്‍, സായ് കിഷോര്‍ എന്നിവര്‍ പങ്കിട്ടു. ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചാണ് കളിക്കുന്നത്. പുറത്തായ ഖ്‌നൗവിന് ഫലം പ്രസക്തമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates