200 കടക്കാന്‍ അര്‍ഷ്ദീപ് സമ്മതിച്ചില്ല! പൊരുതിയത് സൂര്യകുമാർ യാദവ്
ജയ്പുര്‍: ഐപിഎല്ലില്‍ (IPL 2025) ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടുന്ന ടീമാകാനുള്ള പോരില്‍ പഞ്ചാബ് കിങ്‌സിനു മുന്നില്‍ 185 റണ്‍സ് വിജയ ലക്ഷ്യം വച്ച് മുംബൈ ഇന്ത്യന്‍സ്. ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു. മുംബൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് കണ്ടെത്തി.
പഞ്ചാബിനായി അവസാന ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് സിങ് 3 റണ്‍സ് മാത്രമാണ് വഴങ്ങിയത്. രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഇതോടെ 200 കടക്കാമെന്ന മുംബൈയുടെ കണക്കുകൂട്ടല്‍ തെറ്റി. 20ാം ഓവറിലെ ആദ്യ പന്തില്‍ നമാന്‍ ധിറിനേയും അവസാന പന്തില്‍ സൂര്യകുമാര്‍ യാദവിനേയും അര്‍ഷ്ദീപ് മടക്കി. 4 ഓവറില്‍ 28 റണ്‍സ് വഴങ്ങി അര്‍ഷ്ദീപ് 2 വിക്കറ്റുകള്‍ സ്വന്തമാക്കി.
മുംബൈക്കായി സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി നേടി. താരം 39 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 57 റണ്‍സ് അടിച്ചു.
ഓപ്പണര്‍മാരായ റിയാന്‍ റിക്കല്‍ടന്‍, രോഹിത് ശര്‍മ എന്നിവര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും കൂടുതല്‍ മുന്നോട്ടു പോയില്ല. റിക്കല്‍ടന്‍ 24 പന്തില്‍ 5 ഫോറുകള്‍ സഹിതം 27 റണ്‍സടിച്ചു. രോഹിത് 21 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സും കണ്ടെത്തി.
ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 26 റണ്‍സ് സ്വന്തമാക്കി. നമാന്‍ ധിര്‍ 12 പന്തില്‍ 20 റണ്‍സ് നേടി. താരം 2 സിക്‌സുകള്‍ പറത്തി.
അര്‍ഷ്ദീപിനു പുറമേ മാര്‍ക്കോ യാന്‍സന്‍, വിജയ്കുമാര്‍ വൈശാഖ് എന്നിവരും രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഹര്‍പ്രീത് ബ്രാറിന് ഒരു വിക്കറ്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ