'നെയ്മര്‍ അല്ല, റയലിലെ വിനിഷ്യസിനെ വേണം!'; ബ്രസീല്‍ പരിശീലകനായി ചുമതലയേറ്റ് ആഞ്ചലോട്ടി

നെയ്മറിനെ ഉള്‍പ്പെടുത്താതെ ലോകകപ്പ് യോഗ്യതാ പോരിനുള്ള ടീമിനേയും പ്രഖ്യാപിച്ചു
Ancelotti turns down Neymar
Ancelottix
Updated on
1 min read

റിയോ ഡി ജനീറോ: ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകനായി ഇറ്റാലിയന്‍ ഇതിഹാസ കോച്ച് കാര്‍ലോ ആഞ്ചലോട്ടി (Ancelotti) ചുമതലയേറ്റു. ബ്രസീല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ വിദേശ പരിശീലകനെന്ന പെരുമയോടെയാണ് അദ്ദേഹം സ്ഥാനമേറ്റത്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി 2026ല്‍ അരങ്ങേറുന്ന ലോകകപ്പ് വരെയാണ് ആഞ്ചലോട്ടിക്ക് നിലവില്‍ കരാര്‍ ഉള്ളത്.

ചുമതലയേറ്റതിനു പിന്നാലെ ഇക്വഡോര്‍, പരാഗ്വെ ടീമുകള്‍ക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിനെയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കു മാറി സാന്റോസ് ടീമില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ പക്ഷേ ആഞ്ചലോട്ടി ഇത്തവണ പരിഗണിച്ചില്ല. റയല്‍ മാഡ്രിഡില്‍ തനിക്കു കീഴില്‍ കളിച്ച വിനിഷ്യസ് ജൂനിയറിനെ മുന്‍നിര്‍ത്തിയുള്ള ഒരു ടീമിനെയാണ് ഇപ്പോള്‍ അദ്ദേഹം പരിഗണിക്കുന്നത്. ദേശീയ ടീമിനായി മികവു കാട്ടുന്നില്ലെന്നു വിമര്‍ശനമുള്ള വിനിഷ്യസില്‍ നിന്നു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം ചുമതലയേറ്റ ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പങ്കിടുന്നു.

'നെയ്മര്‍ മാത്രമല്ല പരിക്കേറ്റ് പുറത്തിരിക്കുന്നത്. ചില നിര്‍ണായക താരങ്ങള്‍ പുറത്തുണ്ട്. അവര്‍ക്ക് പക്ഷേ നിലവില്‍ ടീമില്‍ ഇടം നല്‍കാന്‍ നിര്‍ഭാഗ്യവശാല്‍ സാധിക്കില്ല. കഴിവുള്ള ധാരാളം താരങ്ങളും ദേശീയ ടീമിലേക്ക് പ്രതീക്ഷയോടെയാണ് നോക്കുന്നത്. നെയ്മറിന്റെ തിരിച്ചു വരവ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതാണ്.'

'ഞാന്‍ നെയ്മറുമായി സംസാരിച്ചിരുന്നു. തിരിച്ചു വരുന്നത് സംബന്ധിച്ചും ദേശീയ ടീമിനായി ലോകകപ്പ് കളിക്കാന്‍ ഒരുങ്ങുന്നതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. തയ്യാറെടുപ്പുകള്‍ തുടങ്ങാനും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.'

'റയലില്‍ എന്നപോലെ ബ്രസീല്‍ ടീമിലെ നിര്‍ണായക താരമായും വിനിഷ്യസിനെ മാറ്റാന്‍ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡില്‍ കണ്ട വിനിഷ്യസിനെയാണ് ഞാന്‍ ഉദ്ദേശിച്ചത്'- തമാശ രൂപത്തില്‍ ആഞ്ചലോട്ടി വ്യക്തമാക്കി.

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനായി ആഞ്ചലോട്ടി പ്രഖ്യാപിച്ച 25 അംഗ സംഘത്തില്‍ മുന്‍ റയല്‍ താരമായ കാസെമിറോ തിരിച്ചെത്തി എന്നൊരു പ്രത്യേകതയുമുണ്ട്. ഏതാണ്ട് ഒന്നര വര്‍ഷത്തിനു ശേഷമാണ് താരത്തിന്റെ ദേശീയ ടീമിലേക്കുള്ള വരവ്.

'കരിസ്മയും മികവും ത്യാഗം ചെയ്യാനുള്ള മനോഭാവവുമാണ് ആധുനിക ഫുട്‌ബോളില്‍ വേണ്ടത്. കാസെമിറോയെ പോലെയുള്ള താരങ്ങള്‍ക്ക് അതുണ്ട്. ലോകകപ്പിന് തയ്യാറെടുക്കുമ്പോള്‍ ഇതെല്ലാം പ്രധാനമാണ്. 24 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ലോകകപ്പ് കിരീടമെന്ന സ്വപ്‌നം ബ്രസീല്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നിലൂടെ അതു സംഭവിക്കുമെന്നാണ് അവര്‍ കരുതുന്നത്'- ആഞ്ചലോട്ടി കൂട്ടിച്ചേര്‍ത്തു.

1994ല്‍ ബ്രസീലിനു ലോകകപ്പ് സമ്മാനിച്ച കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേര, 2002ല്‍ ലോകകപ്പ് കിരീടം സമ്മാനിച്ച ലൂയിസ് ഫിലിപ്പ് സ്‌കൊളാരി എന്നിവരും ആഞ്ചലോട്ടിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ബ്രസീലിനൊപ്പം മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കട്ടെയെന്നു മുന്‍ പരിശീലകര്‍ ആഞ്ചലോട്ടിക്ക് ആശംസയും നേര്‍ന്നു. ബ്രസീല്‍ ഫുട്‌ബോള്‍ ലോകത്തിന്റെ സര്‍വ പിന്തുണയും അവര്‍ ആഞ്ചലോട്ടിക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com