കൊച്ചി: മുപ്പത്തഞ്ചു കൊല്ലമായി വൈദ്യുതി ബോര്‍ഡ് കൊണ്ടുനടക്കുന്ന ആതിരപ്പിള്ളി പദ്ധതി ഒരു വെള്ളാനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതിന് വേണ്ടി പൊടിച്ച കോടികള്‍ ജനങ്ങളുടെ പണമാണ്. പദ്ധതി നടപ്പാക്കിയാല്‍ 25 പഞ്ചായത്തുകളിലെ കുടിവെള്ളം മുടങ്ങും. കൃഷി നശിക്കും. ഈ പ്രശ്‌നങ്ങളൊന്നും കാണാതെ വൈദ്യുതി കിട്ടും എന്നതുകൊണ്ടുമാത്രം അതിനെ അനുകൂലിക്കാനാവില്ലെന്നും കാനം പറഞ്ഞു.
ഒരു കാരണവശാലും പ്രായോഗികമായ പദ്ധതിയില്ല ആതിരപ്പിള്ളി. പ്രകൃതിയെയും മനുഷ്യനെയും കേന്ദ്രബിന്ദുവാക്കിക്കൊണ്ടുള്ള വികസനമാണ് ഇടതുമുന്നണിയുടെ നയം. അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം ചാലക്കുടി പുഴയിലൂടെ ഒഴുകിയെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും കാനം പറഞ്ഞു
പരിസ്ഥിതി പ്രശ്‌നങ്ങളും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനു പകരം ജലപദ്ധതികളിലേക്ക് പോകുകയല്ല വേണ്ടത്. അതിരപ്പിള്ളി പദ്ധതിയുടെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് ദേശീയ നിലവാരമുള്ള ഏജന്‍സികളൊന്നും പഠനം നടത്തിയിട്ടില്ല. വനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഹൈക്കോടതിയില്‍ കേസുണ്ട്. കാടര്‍ ആദിവാസി വിഭാഗത്തിന്റതാണെന്നാണ് അവര്‍ പറയുന്നതെന്നും അണക്കെട്ട് പണിയേണ്ടതില്ലെന്നാണ് അവരുടെ തീരുമാനമെന്നും കാനം പറയുന്നു
ഇത്രയും കോടി രൂപ മുടക്കി പദ്ധതി പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന വൈദ്യുതിയുടെ വില എന്താകുമെന്ന കാര്യത്തിലും വ്യക്തതയില്ല. രണ്ടു രൂപയ്ക്ക് സൗരോര്‍ജ്ജ വൈദ്യുതി ലഭിക്കുന്ന കാലമാണ്. അതുകൊണ്ട് തന്നെ പദ്ധതി സാമ്പത്തികമായി പ്രയോജനം ചെയ്യുമോ എന്ന കാര്യം സംശയമാണെന്നും കാനം രാജേന്ദന്‍ പറഞ്ഞു,
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ