കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി.
കേസ് പഠിക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷയില്‍ കോടതി വിശദമായ വാദം കേള്‍ക്കും. അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. പ്രോസിക്യൂഷന് വേണ്ടി ഡിജിപി മഞ്ചേരി ശ്രീധരന്‍ നായരായിരുന്നു കോടതിയില്‍ ഹാജരായത്.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അഭിഭാഷകന്‍ രാംകുമാര്‍ ദിലീപിനായി ഹൈക്കോടതിയെ സമീപിച്ചത്. കുപ്രസിദ്ധ കുറ്റവാളിയും മുമ്പ് സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുമുള്ള ഒന്നാം പ്രതി സുനിയുടെ മൊഴിയില്‍ പൊലീസ് യാതൊരു അന്വേഷണവും നടത്താതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്യുകയും പ്രതിചേര്‍ക്കുകയും ചെയ്തത്. കേസില്‍ ഒന്നാം പ്രതി ഒഴികെ മറ്റ് പ്രധാന സാക്ഷികളെയൊന്നും പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു.
മറ്റ് രണ്ട് സാക്ഷികളായ പരാതിക്കാരിയേയും നടി മഞ്ജുവാര്യരേയും എഡിജിപി ബി സന്ധ്യ ചോദ്യം ചെയ്തിരുന്നു. ഇവരെ പരാതിക്കാരന് ഒരിക്കലും സ്വാധിനിക്കാന്‍ കഴിയാത്ത സാക്ഷികളാണ്. മാത്രമല്ല തനിക്കെതിരെയുണ്ടായ ആക്രമത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമില്ലെന്ന് ഇരയായ നടി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ല.
അങ്കമാലി ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും പരാതിക്കാരനെതിരെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. പരാതിക്കാരന്‍ പ്രശസ്തനായ അഭിനേതാവാണ്. അദ്ദേഹത്തിന്റെ പേരില്‍ മറ്റ് ക്രിമിനല്‍ കേസുകളില്ല. നിര്‍ധനരെ സഹായിക്കനായി നിരവധി കാര്യങ്ങളാണ് ഈ നടന്‍ ചെയ്യുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ആക്രമത്തിനിരയായ നടിക്ക് പരാതിക്കാരനെ വര്‍ഷങ്ങളായി അറിയാം. പരാതിയില്‍ അയാള്‍ക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. തനിക്കെതിരെയുണ്ടായ ആക്രമത്തില്‍ ആരെയും സംശയിക്കുന്നില്ലെന്നും ആക്രമണത്തിനിരയായ നടി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ