പുതുവൈപ്പുകാര്‍ പിന്നോട്ടില്ല; എല്‍പിജി സംഭരണശാല മാറ്റുംവരെ സമരം,ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് സമരസമിതി

പൊലീസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സമരസമിതി പ്രവര്‍ത്തകര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനിലും സമരം തുടരുകയാണ്
പുതുവൈപ്പുകാര്‍ പിന്നോട്ടില്ല; എല്‍പിജി സംഭരണശാല മാറ്റുംവരെ സമരം,ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് സമരസമിതി

കൊച്ചി: പുതുവൈപ്പില്‍ ഐഒസിയുടെ നിര്‍ദിഷ്ട എല്‍പിജി സംഭരണശാല മാറ്റുംവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും അതില്‍ പ്രതീക്ഷയില്ലെന്നും സമരസിതി അറിയിച്ചു. മുന്‍വിധികളോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നതെന്നും പ്രശ്‌ന പരിഹാരത്തിനു യാതൊരു സാധ്യതയുമില്ലെന്നുമാണ് സമരസിതിയുടെ നിലപാട്. 

മുമ്പ് നടന്ന ചര്‍ച്ചകളിലും സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചത്. സംഭരണശാല മാറ്റാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും വഴങ്ങില്ല, സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. ഇന്നലെ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ 14നും 16നും സമരക്കാര്‍ക്കു നേരെ പൊലീസ് നടപടിയുണ്ടായിരുന്നു. 

ഫിഷറീസ് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ദേശീയ ഹരിത െ്രെടബ്യൂണലിന്റെ അന്തിമവിധി വരുന്നതുവരെ നിര്‍മാണം നിര്‍ത്തിവെക്കാമെന്നും പദ്ധതി പ്രദേശത്തുനിന്നു പൊലീസിനെ പിന്‍വലിക്കാമെന്നും ധാരണയായിരുന്നു. എന്നാല്‍ മന്ത്രിയുടെ വാക്ക് ലംഘിച്ചിച്ച് ഇന്നലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇത് തടയാന്‍ ശ്രമിച്ച സമരസിതി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പൊലീസ് ലാത്തി ചാര്‍ജ് നടത്തിയത്. അതേസമയം, സമരക്കാര്‍ക്കെതിരെ ഇന്നലെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചു ഫിഷര്‍മാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും കോണ്‍ഗ്രസിന്റെയും ഹര്‍ത്താല്‍ പ്രദേശത്ത് പുരോഗമിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളം ജില്ലയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

ഇന്നലെ അറസ്റ്റ് ചെയ്തു ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ സമരസിതി പ്രവര്‍ത്തകരെ ഇന്ന് കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയിട്ടും പൊലീസിന്റെ ക്രൂരത തുടര്‍ന്നുവെന്നും സ്ത്രീകളടക്കമുള്ളവരെ പ്രഥാമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും അനുവദിച്ചില്ലായെന്നും സമരസമിതി സമകാലിക മലയാളത്തോട് പറഞ്ഞു. തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സമരസമിതി പ്രവര്‍ത്തകര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനിലും സമരം തുടരുകയാണ്. 

എന്നാല്‍ യതീഷ് ചന്ദ്രക്കെതിരെ ഉടന്‍ നടപടികള്‍ ഒന്നുമുണ്ടാകില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സമരം ശക്തമായതോടെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ജൂലൈ നാല് വരെ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. 

എന്നാല്‍ നടപടിയില്‍ തെറ്റില്ലെന്നാണ് പൊലീസ് വിശദീകരണം.ജനങ്ങള്‍ പ്ലാന്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തിട്ടാണ് തിരിച്ചടിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ജനകീയസമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും സിപിഐയും രംഗത്തെത്തിയിരുന്നു. ഇതേതുചര്‍ന്ന് ബുധനാഴ്ച മുഖ്യമന്ത്രി സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പൊലീസ് നടപടിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍്കാന്‍ സിറ്റി പൊലീസ് കമ്മീഷ്ണറോട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com