ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തത് 13 മണിക്കൂര്‍; ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും വീണ്ടും വിളിപ്പിക്കുമെന്നും പൊലീസ് 

ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ദിലീപ് തന്റെ പരാതിയിന്‍മേലുള്ള മൊഴിയാണ് രേഖപ്പെടുത്തിയതെന്ന നിലപാട് ആവര്‍ത്തിച്ചു
ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തത് 13 മണിക്കൂര്‍; ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും വീണ്ടും വിളിപ്പിക്കുമെന്നും പൊലീസ് 

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയേയും നീണ്ട ചോദ്യം ചെയ്യലിനുശേഷം പൊലീസ് വിട്ടയച്ചു. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ പതിമൂന്ന് മണിക്കൂര്‍ ലുവ പൊലീസ് ക്ലബില്‍ ചോദ്യംചെയ്യല്‍ നടന്നു.ബുധനാഴ്ച ഉച്ചയ്ക്കു 12.30ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.05നാണു അവസാനിച്ചത്.

ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ദിലീപ് തന്റെ പരാതിയിന്‍മേലുള്ള മൊഴിയാണ് രേഖപ്പെടുത്തിയതെന്ന നിലപാട് ആവര്‍ത്തിച്ചു. എല്ലാകാര്യങ്ങളിലും വിശദമായ മൊഴിയെടുത്തെന്നും താന്‍ വളരെ ആത്മവിശ്വാസത്തിലാണെന്നും പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. 
 
പൊലീസ് നല്ല രീതിയില്‍ അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസുമായി സംസാരിച്ചു.ചോദ്യം ചെയ്യലല്ല നടന്നത്. വിശദമായ മൊഴിയെടുക്കലാണ്. സത്യം പുറത്തു വരേണ്ടതു തന്റെയും ആവശ്യമാണ് ദിലീപ് പറഞ്ഞു.ഇന്നു കൊച്ചിയില്‍ നടക്കുന്ന 'അമ്മ' ജനറല്‍ ബോഡിയില്‍ പങ്കെടുക്കുമെന്നും ദിലീപ് അറിയിച്ചു. 

അതേസമയം, ദിലീപിനും നാദിര്‍ഷയ്ക്കും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. കേസ് അന്വേഷണം തുടരുകയാണെന്നും ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ് പറഞ്ഞു.ദിലീപിനെയും നാദിര്‍ഷയെയും ആദ്യം ഒന്നിച്ചിരുത്തിയും രണ്ടാം ഘട്ടത്തില്‍ വെവ്വേറെ ഇരുത്തിയുമാണു പൊലീസ് മൊഴിയെടുത്തത്.ബ്ലാക്‌മെയില്‍, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടു സംഭവത്തിലും മൊഴിയെടുത്തതായാണു വിവരം

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നാണ് ദിലീപിനേയും നാദിര്‍ഷയേയും പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയത്. നടിയെ ആക്രമിച്ച കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ചിലര്‍ പണംതട്ടാന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയില്‍ മൊഴിയെടുക്കാനാണു ിളിച്ചുവരുത്തിയതെന്നായിരുന്നു ആദ്യവിവരം. നടിയെ ആക്രമിച്ചതുമായും ഗൂഢാലോചനയുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യുകയാണെന്ന സൂചനകള്‍ പുറത്തുവന്നു. 

ദിലീപിനേയും നാദിര്‍ഷയേയും 12 മണിക്കൂറുകള്‍ക്കു ശേഷവും വിട്ടയയ്ക്കാത്തതിനെത്തുടര്‍ന്നു നടന്‍ സിദ്ദീഖും നാദിര്‍ഷായുടെ സഹോദരനും സ്ഥലത്തെത്തിയിരുന്നു,എന്നാല്‍ സിദ്ദീഖിന് അവരെ കാണാന്‍ സാധിച്ചില്ല. ആരും വിളിച്ചിട്ടുവന്നതല്ലെന്നും സഹപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കു വന്നതാണെന്നും സിദ്ദിഖ് പറഞ്ഞു. രണ്ടോമൂന്നോ മണിക്കൂറിനുശേഷം മൊഴി നല്‍കി പുറത്തുവരുമെന്നു കരുതിയ ദിലീപിനേയും നാദിര്‍ഷയെയും ഇത്ര നേരമായിട്ടും കാണാത്തതിനെ തുടര്‍ന്നാണു എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ ഇരുവരെയും കാണാനാവില്ലെന്നു പൊലീസ് അറിയിച്ചതിനെത്തുടര്‍ന്നു സിദ്ദിഖ് മടങ്ങി.എന്നാല്‍ ചോദ്യം ചെയ്യല്‍ അവസാനിക്കാറായപ്പോഴേക്കും നാദിര്‍ഷായുടെ സഹോജരന്‍ സമദിനെ പൊലീസ് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് ചോദ്യം ചെയ്യലിന് ശേഷം ദിലീപിനൊപ്പമാണ് ഇയാള്‍ പുറത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com