കൊച്ചി: ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന നിലയില്‍ വിവാഹം മാതാപിതാക്കളുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടെ തീരുമാനിക്കണമെന്ന് ഹൈക്കോടതി. സേലത്തെ ഹോമിയോ കോളജില്‍ പഠിക്കാന്‍ പോയ മകള്‍ അഖിലയെ ഒപ്പമുള്ള ചിലര്‍ നിര്‍ബന്ധിച്ചു മതം മാറ്റിയെന്നും മകളെ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടു വൈക്കം സ്വദേശിയായ പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
മാതാപിതാക്കളുടെ അനുമതിയില്ലാതെ നിര്‍ബന്ധിച്ചു മതം മാറ്റിയെന്നാരോപിച്ച് നല്‍കിയ ഹര്‍ജി പരിഗണിച്ച് മകളുടെ വിവാഹം അസാധുവാക്കി മാതാപിതാക്കളുടെ കൂടെ വിട്ടയയ്ക്കുകയാണ് കോടതി ചെയ്തത്. യുവതിയെ സൈനബ എന്ന സ്ത്രീയും ഭര്‍ത്താവുമാണ് ഷഫീന്‍ എന്ന യുവാവിന് വിവാഹം ചെയ്തു നല്‍കിയത്. യുവതിയുടെ വിവാഹം ഉപായത്തിലുള്ളതാണെന്നു കരുതേണ്ടി വരും. ഇതനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ കേസ് അന്വേഷിച്ചിരുന്നത് പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനിലായിരുന്നു. പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് ഡിജിപി അന്വേഷിക്കണമെന്നും ആവശ്യമെങ്കില്‍ വകുപ്പുതല നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ