ദിലീപിന് കിട്ടിയത് ജാമ്യം തന്നെയാണോ; ആഘോഷം ഒട്ടും കുറയ്ക്കാതെ ആരാധകര്‍

നടിയ ആക്രമിച്ച കേസില്‍ ജയിലില്‍ പോയ തങ്ങളുടെ ഏട്ടന് ജാമ്യം കിട്ടിയതിന് ലഡു വിതരണം ചെയ്താണ് ആരാധകര്‍ സന്തോഷം പ്രകടിപ്പിച്ചത്.
ദിലീപിന് കിട്ടിയത് ജാമ്യം തന്നെയാണോ; ആഘോഷം ഒട്ടും കുറയ്ക്കാതെ ആരാധകര്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചത് വന്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കരുത്, പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ കെട്ടിവയ്ക്കണം, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം, ഒരു ലക്ഷവും തത്തുല്യ തുകയ്ക്കുള്ള ആള്‍ജാമ്യവും നല്‍കണം, മാധ്യമങ്ങള്‍ വഴി ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാനെ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമം നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് ദിലീപിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

ജയില്‍ പരിസരത്ത് മുഴുവന്‍ ആരാധകരുടെ ബഹളമായിരുന്നു. നടിയ ആക്രമിച്ച കേസില്‍ ജയിലില്‍ പോയ തങ്ങളുടെ ഏട്ടന് ജാമ്യം കിട്ടിയതിന് ലഡു വിതരണം ചെയ്താണ് ആരാധകര്‍ സന്തോഷം പ്രകടിപ്പിച്ചത്. ദിലീപിനെ പുറത്തു കണ്ടപ്പോള്‍ സ്വാതന്ത്ര്യ സമര സേനാനിയെ കണ്ട പോലെ ദിലീപേട്ടന്‍ കീ ജയ് എന്ന മുദ്രാവാക്യങ്ങളോടെയാണ് ഫാന്‍സ് അസോസിയേഷനുകള്‍ അദ്ദേഹത്തെ സ്വീകരിച്ചത്. എന്നാല്‍ ആരാധകര്‍ക്ക് നേരെ കൈ ചെറുതായൊന്ന് വീശിക്കാണിക്കുകമാത്രമേ ദിലീപ് ചെയ്തുള്ളു. 

അതേസമയം ദിലീപിനെ അനുകൂലിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകരും അല്ലാത്തവരും അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഏതൊരു പ്രതിക്കും ലഭിക്കേണ്ട ജാമ്യം ആണ് ദിലീപിനും ലഭിച്ചിട്ടുള്ളതെന്നും ഇതില്‍ സംതൃപ്തി മാത്രമേയുള്ളൂവെന്നും അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. 

ജൂലായ് 10നാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകുന്നത്. വ്യക്തി വൈരാഗ്യം മൂലം നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്‍ കൊടുത്തുവെന്നായിരുന്നു കേസ്. കഴിഞ്ഞ ഫെബ്രുവരി 17നാണ് കേസിന് ആസ്പപദമായ സംഭവം നടന്നത്. തന്നെ ആക്രമിച്ച പള്‍സര്‍ സുനിയെ നടി തിരിച്ചറിയുകയും കേസുമായി മുന്നോട്ടു പോകുകയും ചെയ്തു. പിന്നീട്, പള്‍സര്‍ സുനി തന്നെ ബ്‌ളാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന് കാട്ടി ദിലീപ് പരാതി നല്‍കി. ഇത് വാസ്തവ വിരുദ്ധമാണെന്ന് കണ്ടതോടെയാണ് ദിലീപിനെ ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com