റേഡിയോ ജോക്കിയുടെ കൊലപാതകം : മുഖ്യപ്രതി അലിഭായ് പിടിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്
റേഡിയോ ജോക്കിയുടെ കൊലപാതകം : മുഖ്യപ്രതി അലിഭായ് പിടിയിൽ

തിരുവനന്തപുരം: റേഡിയോ ജോക്കി മടവൂർ സ്വദേശി രാജേഷിന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതി അലിഭായ്  പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ക്വട്ടേഷൻ സംഘത്തിന് നേതൃത്വം നൽകിയ അലിഭായ് എന്നറിയപ്പെടുന്ന സാലിഹ് ബിൻ ജാലാലാണ് പൊലീസിന്റെ പിടിയിലായത്. കൊലയ്ക്ക് ശേഷം കാഠ്മണ്ഡു വഴി ഖത്തറിലേക്ക് കടക്കുകയായിരുന്നു ഇയാൾ. ഖത്തർ പൊലീസ് പിടികൂടി ഇയാളെ നാട്ടിലേക്ക് അയക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

രാജേഷിന്റെ വധവുമായി ബന്ധപ്പെട്ട് മൂന്ന് പേർ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികൾക്ക് സഹായം ചെയ്തുകൊടുത്ത സ്ഫടികം എന്നറിയപ്പെടുന്ന സ്വാതി സന്തോഷ്, കായംകുളം സ്വദേശി യാസിൻ മുഹമ്മദ്, സനു എന്നിവരാണ് അറസ്റ്റിലായത്.  ക്വട്ടേഷന്‍ സംഘാംഗങ്ങളായ അലിഭായി, അപ്പുണ്ണി എന്നിവരെ ബെംഗളൂരുവില്‍ എത്തിച്ച് രക്ഷപെടാന്‍ വഴിയൊരുക്കിയത് യാസിൻ ആണ്. കൊലയുടെ സൂത്രധാരന്മാരിൽ ഒരാളായ സ്വാതി സന്തോഷാണ്, അലിഭായിയെും അപ്പുണ്ണിയെയും കൂട്ടിക്കൊണ്ടുവന്നതും, രാജേഷിന്റെ സ്റ്റുഡിയോയും പരിസരവും നിരീക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു. ക്വട്ടേഷൻ സംഘാം​ഗമായ ഷൻസീർ എന്നയാളും പൊലീസ് കസ്റ്റഡിയിലായതായി  വാർത്തകളുണ്ടായിരുന്നു.  

പ്രതികള്‍ എത്തിയ കാര്‍ അടൂരിലെത്തിച്ച് ഉപേക്ഷിച്ചതും ക്വട്ടേഷന്‍ സംഘത്തിന് പണമിടപാട് നടത്താനുള്ള എ.ടി.എം കാര്‍ഡ് എടുത്തുനല്‍കിയതും എന്‍ജിനീയറായ യാസിൻ ആണെന്ന് പൊലീസ് വ്യക്തമാക്കി. ക്വട്ടേഷന്‍ സംഘം കേരളത്തില്‍ എത്തിയതുമുതലുള്ള ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി. കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. പ്രതികള്‍ക്ക് താമസസൗകര്യമൊരുക്കിയതിന് കൊല്ലം സ്വദേശി സനുവിനെ  നേരത്തെ അറസ്റ്റു ചെയ്തിരുന്നു.  

രാജേഷിന്റെ ഖത്തറിലെ സുഹൃത്ത് നൃത്താധ്യാപികയുടെ ഭര്‍ത്താവായിരുന്ന ഖത്തറിലെ വ്യവസായിയാണു ക്വട്ടേഷന്‍ നല്‍കിയെന്നതിനു വ്യക്തമായ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന അധ്യാപിക രാജേഷുമായി അടുത്തതും ഭാര്യ മാറിത്താമസിച്ചതോടെ ബിസിനസ് തകര്‍ന്നതും രാജേഷിനെ ഇല്ലാതാക്കാനുള്ള കാരണമായെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. കേസിൽ നൃത്താധ്യാപകയെ ഒന്നാം സാക്ഷിയാക്കി. ക്വട്ടേഷൻ കൊടുത്തയാളാണെന്ന് സംശയിക്കുന്ന, നൃത്താധ്യാപികയുടെ മുൻ ഭർത്താവ് സത്താർ, അലിഭായ്, ക്വട്ടേഷൻ സംഘാം​ഗം അപ്പുണ്ണി എന്നിവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com