മുല്ലപ്പെരിയാറില്‍ ആശങ്ക ; ജലനിരപ്പ് 142 അടിയിലെത്തുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് കേരളം,  പിണറായി തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിക്കും

ഡാമിലേക്കെത്തുന്നത് 1393 ക്യുമെക്‌സ് വെള്ളമാണ്. അതേസമയം തുറന്നുവിടുന്നതാകട്ടെ 580 ക്യുമെക്‌സ് മാത്രമാണ്
മുല്ലപ്പെരിയാറില്‍ ആശങ്ക ; ജലനിരപ്പ് 142 അടിയിലെത്തുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് കേരളം,  പിണറായി തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിക്കും


ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്നു. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 ന്റെ അടുത്തെത്തുകയാണ്. അതേസമയം ജലനിരപ്പ് 142 അടിയില്‍ എത്തുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് കേരളം വിലയിരുത്തി. വെള്ളം കൊണ്ടുപോയി ജലനിരപ്പ് താഴ്ത്താന്‍ തമിഴ്‌നാട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ ആവശ്യം ഉയര്‍ന്നു. 

ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഫോണില്‍ സംസാരിക്കും. കേരളം പ്രളയക്കെടുതി നേരിടുമ്പോള്‍ തമിഴ്‌നാട് മുല്ലപ്പെരിയാറില്‍ 142 അടിയാക്കി അണക്കെട്ടിന് ബലക്ഷയമില്ലെന്ന വാദത്തിനായി  കുത്സിത നീക്കം നടത്തുകയാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. 

നേരത്തെ മുല്ലപ്പെരിയാറില്‍ കൂടുതല്‍ വെള്ളം തുറന്നുവിടാനുള്ള കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് വിസമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ജലനിരപ്പ് 142 അടിയാക്കാനാണ് തമിഴ്‌നാടിന്റെ നീക്കം. ഡാമിലേക്കെത്തുന്നത് 1393 ക്യുമെക്‌സ് വെള്ളമാണ്. തുറന്നുവിടുന്നത് 580 ക്യുമെക്‌സ് മാത്രവും. ജലനിരപ്പ് 142 അടിയായാല്‍ വേഗത്തില്‍ കൂടുതല്‍ ജലമൊഴുക്കാന്‍ നീക്കമുണ്ടായേക്കും. ഇതാണ് ആശങ്കയേറ്റുന്നത്. 

എന്നാല്‍ തമിഴ്‌നാടുമായുള്ള പ്രശ്‌നം വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വൈദ്യുതിമന്ത്രി എംഎം മണി പറഞ്ഞു. കേന്ദ്രത്തിന്റെ അഭ്യര്‍ഥന കൂടി മാനിച്ചാണ് 142 അടി എത്തും മുമ്പ് തുറന്നതെന്നും അദ്ദേഹം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com