നവകേരളം സൃഷ്ടിക്കാൻ ലോകബാങ്ക് സഹായം തേടി സർക്കാർ; കുറഞ്ഞ പലിശയ്ക്ക് ദീർഘകാല വായ്പ തേടും
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തെ പുനർ നിർമിക്കാൻ സംസ്ഥാന സർക്കാർ ലോക ബാങ്കിന്‍റെ സഹായം തേടും. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. തുടർചർച്ചകൾക്കായി ലോകബാങ്ക് പ്രതിനിധി സംഘം നാളെ കേരളം സന്ദർശിക്കും. കേന്ദ്ര സർക്കാരുമായും ചർച്ചകൾ പുരോഗമിക്കുകയാണ്.
കേരളത്തെ പുനർ സൃഷ്ടിക്കാനായി ധാരാളം പണം അനിവാര്യമാണെന്നും ലോക ബാങ്കിന്‍റെ സഹായം കൂടി ലഭിച്ചാൽ മാത്രമേ കേരളത്തെ പുനർ സൃഷ്ടിക്കാൻ സാധിക്കുകയുള്ളുവെന്നും ധനവകുപ്പ് വ്യക്തമാക്കി. പ്രളയെക്കെടുതിയിൽ വലയുന്നവരുടെ പുനരധിവാസം ഉൾപ്പെടെയുളള പദ്ധതികൾക്ക് പണം അനിവാര്യമാണ്. അടിസ്ഥാനസൗകര്യവികസനമേഖലയുടെ പുനർനിർമ്മാണം ചൂണ്ടിക്കാട്ടിയാകും കേരളം ലോകബാങ്കിന്റെ സഹായം തേടുക. കുറഞ്ഞ പലിശനിരക്കിൽ ദീർഘകാല വായ്പ ലഭ്യമാക്കുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നത്.
ലോക ബാങ്കിന്‍റെ സഹായം കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി ടോം ജോസും വ്യക്തമാക്കി. വായ്പയ്ക്കായി ബുധനാഴ്ച ലോക ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ