'നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ആരും മേനി നടിക്കേണ്ട' ; സര്‍ക്കാരിനെതിരെ കുറ്റപത്രം നിരത്തി വിഡി സതീശന്‍

ക്യാംപുകളില്‍ രണ്ടു പേര്‍ മരിച്ചപ്പോള്‍ മൃതദേഹങ്ങള്‍ കെഎസ്ആര്‍ടിസി ബസില്‍ കയറ്റിവിടേണ്ടിവന്ന ദൗര്‍ഭാഗ്യവാനായ ജനപ്രതിനിധിയാണ് താനെന്ന് സതീശന്‍
'നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ആരും മേനി നടിക്കേണ്ട' ; സര്‍ക്കാരിനെതിരെ കുറ്റപത്രം നിരത്തി വിഡി സതീശന്‍
Updated on
1 min read

തിരുവനന്തപുരം: പ്രളയ ദുരന്തം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ കുറ്റപത്രം നിരത്തി വിഡി സതീശന്‍ എംഎല്‍എ. കൃത്യമായി ആസൂത്രണമില്ലാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടതു മുതല്‍ പാളിപ്പോയ രക്ഷാപ്രവര്‍ത്തനം വരെ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പ്രളയ ദിനങ്ങളില്‍ സംസ്ഥാനം കണ്ടതെന്ന് വിഡി സതീശന്‍ പറഞ്ഞു. 

കേരളം മഹാപ്രളയത്തിലൂടെ കടന്നുപോയ ദിനങ്ങളില്‍ സര്‍ക്കാര്‍ പറയുന്നതുപോലെ ഒരു രക്ഷാപ്രവര്‍ത്തനവും നടന്നിട്ടില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി. വെള്ളം ഇറങ്ങിയ ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ ദുരന്തഭൂമിയില്‍ എത്തിയത്. ഐഎഎസുകാരെയും ഐപിഎസുകാരെയും രക്ഷാപ്രവര്‍ത്തനത്തിനു നിയോഗിച്ചുവെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. തന്റെ നാടായ പറവൂരില്‍ ഒരു തഹസില്‍ദാറും ആറോ ഏഴോ പൊലീസുകാരും മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നത്. അസുഖബാധിതരെ കൊണ്ടുപോവുന്നതിനുള്ള ആംബുലന്‍പോലും ലഭ്യമായില്ല. ക്യാംപുകളില്‍ രണ്ടു പേര്‍ മരിച്ചപ്പോള്‍ മൃതദേഹങ്ങള്‍ കെഎസ്ആര്‍ടിസി ബസില്‍ കയറ്റിവിടേണ്ടിവന്ന ദൗര്‍ഭാഗ്യവാനായ ജനപ്രതിനിധിയാണ് താനെന്ന് സതീശന്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളും നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അവരാണ് നാടിനെ രക്ഷിച്ചത്. അവിടെയൊന്നും ഒരു സര്‍ക്കാര്‍ സംവിധാനവുമുണ്ടായിരുന്നില്ല. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തിന്റെ പേരില്‍ ആരും മേനി നടിക്കേണ്ടതില്ലെന്ന് സതീശന്‍ പറഞ്ഞു.

കാലാവസ്ഥാ പ്രവചനത്തെക്കുറിച്ച് മുഖ്യമന്ത്രി സഭയില്‍ നടത്തിയ പ്രസ്താവന അബദ്ധജടിലമാണ്. കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. അതിന് അനുസരിച്ച് അണക്കെട്ടുകളിലെ ജലനിരപ്പ് കൈകാര്യം ചെയ്യുന്നതില്‍ വന്ന വീഴ്ചയാണ് പ്രളയത്തിനു കാരണമായത്. ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണിത്. ഡാം മാനേജ്‌മെന്റിന്റെ എബിസിഡി അറിയാത്തവരാണ് അതു കൈകാര്യം ചെയ്തത്. കടലില്‍ വേലിയേറ്റമുണ്ടാവുന്ന സമയത്താണ് അണക്കെട്ടുകള്‍ തുറന്നുവിട്ടത്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവാന്‍ ഇതു കാരണമായെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

മന്ത്രി എംഎം മണി മികച്ച പൊതുപ്രവര്‍ത്തകനാണ്. അദ്ദേഹം മന്ത്രിയായപ്പോള്‍ സന്തോഷിച്ചയാളാണ് താന്‍. എന്നാല്‍ മണിക്കു വൈദ്യുതി വകുപ്പുനല്‍കിയപ്പോള്‍ താന്‍ നെറ്റി ചുളിച്ചു. അതിപ്പോള്‍ ശരിയായിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പമുണ്ടാവും. പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഒപ്പം നില്‍ക്കും. എന്നാല്‍ ഇതു വരുത്തിവച്ചവര്‍ ആരെന്നു കണ്ടെത്തുക തന്നെ വേണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

സതീശന്റെ പ്രസംഗം ഇടയ്ക്ക് ഭരണപക്ഷ അംഗങ്ങള്‍ തടസപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com