ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊല കേസ് പ്രതി എംഎ ആന്റണി യുടെ വധശിക്ഷ സൂപ്രീം കോടതി ജീവപരന്ത്യം ആയി കുറച്ചു. വധശിക്ഷ നല്‍കിയ വിധി ശരിവച്ച ഉത്തരവിനെതിരെ ആന്റണി നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയിലാണ് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ആന്റണിയുടെ വധശിക്ഷ നടപ്പാക്കുന്നത് നേരത്തെ സുപ്രിം കോടതി സ്‌റ്റേ ചെയ്തിരുന്നു. ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനു പിന്നാലെയാണ് സുപ്രിം കോടതി സ്‌റ്റേ അനുവദിച്ചത്.
2001 ജനവരി ആറിനാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. ആലുവ സെന്റ് മേരീസ് സ്‌കൂളിന് സമീപം പൈപ്പ് ലൈന്‍ റോഡില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റ്യന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റ്യന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊല്ലപ്പെട്ടത്. അകന്ന ബന്ധുവും കുടുംബ സുഹൃത്തുമായ ആലുവ വത്തിക്കാന്‍ സ്ട്രീറ്റില്‍ ആന്റണി (48) ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ആലുവ മുനിസിപ്പല്‍ ഓഫീസിലെ താത്കാലിക െ്രെഡവറായിരുന്ന ആന്റണിക്ക് വിദേശത്ത് ജോലിക്ക് പോകാന്‍ കൊല്ലപ്പെട്ട കൊച്ചുറാണി സാമ്പത്തിക സഹായം നല്‍കാമെന്നേറ്റിരുന്നു. ഇത് ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ലോക്കല്‍ പൊലീസും െ്രെകം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ ബേബിയുടെ പിതാവായ മുളവരിക്കല്‍ ജോസിന്റെ ആവശ്യപ്രകാരം സിബിഐ അന്വേഷണം നടത്തി. 2005 ജനവരിയില്‍ ആന്റണി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ