ദമ്പതികളുടെ ആത്മഹത്യ: ചെയ്തത് തെറ്റായിപ്പോയി, ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം നഗരസഭാ കൗണ്‍സിലര്‍

കോട്ടയത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം നഗരസഭാ കൗണ്‍സിലര്‍ സജികുമാര്‍
ദമ്പതികളുടെ ആത്മഹത്യ: ചെയ്തത് തെറ്റായിപ്പോയി, ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം നഗരസഭാ കൗണ്‍സിലര്‍

കോട്ടയം: കോട്ടയത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം നഗരസഭാ കൗണ്‍സിലര്‍ സജികുമാര്‍. മരണത്തിന് ഉത്തരവാദി സജി കുമാര്‍ ആണെന്ന് കാണിച്ച് സുനിലിന്റെ ഭാര്യ രേഷ്മ എഴുതിയ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളാണ് ഇയാള്‍ നിഷേധിച്ചത്. 

മോഷണത്തെക്കുറിച്ച് രണ്ടാഴ്ച മുന്‍പ് ഊമക്കത്ത് കിട്ടിയതായി സജികുമാര്‍ പറയുന്നു. സുനില്‍ കുമാര്‍ ആഭരണങ്ങള്‍ മറിച്ച് വില്‍ക്കുമെന്നും കത്തിലുണ്ടായിരുന്നു. 400 ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. 35 പവന്‍ എടുത്തു സ്വര്‍ണ്ണം തിരിച്ച് തരാമെന്ന് പറഞ്ഞപ്പോഴാണ് കേസ് പിന്‍വലിച്ചത്. പരാതിയില്‍ കേസെടുക്കേണ്ടെന്ന് പൊലീസിന് എഴുതി നല്‍കിയകതായും സജികുമാര്‍ പറയുന്നു. സ്വര്‍ണ്ണം തിരിച്ച കിട്ടുമെന്നായപ്പോള്‍ സുനിയെ സഹായിക്കാനാണ് അങ്ങനെ ചെയ്തതെന്നും അത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടുവെന്നും സിപിഎം കൗണ്‍സിലര്‍ പറഞ്ഞു.

പൊലീസ് മര്‍ദ്ദനത്തിലെ മനോവിഷമം മൂലമാണ് മരിക്കുന്നതെന്നും മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭാ കൗണ്‍സിലറായ സജികുമാറാണെന്നും എഴുതിയ കുറിപ്പ് ആത്മഹത്യ ചെയ്ത സുനില്‍- രേഷ്മ ദമ്പതികളുടെ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്.

600 ഗ്രാം സ്വര്‍ണം കാണാനില്ലെന്നായിരുന്നു സജികുമാറിന്റെ പരാതി.100 ഗ്രാം സ്വര്‍ണം എടുത്തിട്ടുണ്ട്. ബാക്കിയുള്ളത് വീട് പണിയുന്നതിനായി സജികുമാര്‍ തന്നെ വിറ്റതാണ്. പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നും എട്ട്‌ലക്ഷം രൂപ നല്‍കണമെന്ന് എഴുതി വാങ്ങിയെന്നും കുറിപ്പില്‍ പറയുന്നു. അത്രയും പണം നല്‍കാനില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും രേഷ്മ എഴുതിയിട്ടുണ്ട്. 

സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന സജികുമാറിന്റെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്.പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com