തിരുവനന്തപുരം : ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗിക വിവാദത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കി. ലൈംഗിക ചൂഷണത്തിന് വിധേയയായ വീട്ടമ്മയുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങള്‍ പൊലീസിന് കൈമാറമെന്ന് വിഎസ് അച്യുതാനന്ദന്‍ ഓര്‍ത്തഡോക്‌സ് സഭ നേതൃത്വത്തോട് ആവശ്യപ്പെട്ടു. അഞ്ചോളം വൈദികര്‍ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നത്.
അതേസമയം ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗീകാരോപണം അന്വേഷിക്കാന്‍ സഭ ഏര്‍പ്പെടുത്തിയ അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. വൈദിക ട്രസ്റ്റി എം.ഒ.ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് പരാതി അന്വേഷിക്കുന്നത്.
പീഡനത്തിനിരയായെന്ന് ആരോപണം ഉന്നയിച്ച സ്ത്രീയുടെ ഭര്‍ത്താവിനോട് ഇന്ന് വൈകുന്നേരം തെളിവുകളുമായി നിരണം ഭദ്രാസനത്തിലെത്താനാണ് അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി നല്‍കിയപ്പോള്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ പകര്‍പ്പാണ് നല്‍കിയിരുന്നത്.
പീഡനത്തിനിരയായ സ്ത്രീയുടെ മൊഴിയെടുക്കാനും അന്വേഷണ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇവരെ ഒരു ആശ്രമത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെയെത്തി മൊഴിയെടുക്കാനാണ് കമ്മീഷന്റെ തീരുമാനം. സഭയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് സഭയുടെ തീരുമാനം.
ലൈംഗിക ആരോപണ വിവാദത്തില്‍ പരാതി ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം സ്ഥിരീകരിച്ചിരുന്നു. അഞ്ച് വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതിയുടെ ഭര്‍ത്താവായിരുന്നു സഭാ നേൃത്വത്തിന് പരാതി നല്‍കിയത്. വിവാദവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികര്‍, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികര്‍ എന്നിവരെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനിടെയാണ് പരാതി ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്. അന്വേഷണം നടക്കുന്നതായും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും നിരപാരാധികളെ ശിക്ഷിക്കില്ലെന്നും സഭ നേതൃത്വം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വൈദികരുടെ പീഡന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ