അനാവശ്യ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ വികസനം നിര്‍ത്തിവെക്കില്ല ;  കീഴാറ്റൂരില്‍ കൂടി മാത്രമേ റോഡ് നിര്‍മ്മിക്കാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി

സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
അനാവശ്യ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ വികസനം നിര്‍ത്തിവെക്കില്ല ;  കീഴാറ്റൂരില്‍ കൂടി മാത്രമേ റോഡ് നിര്‍മ്മിക്കാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി
Updated on
1 min read


തിരുവനന്തപുരം : അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങി വികസനം നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴാറ്റൂരിലെ ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാത വികസനം പാടില്ലെന്ന് ശഠിക്കുന്നവര്‍ നാട്ടിലുണ്ട്. കീഴാറ്റൂരില്‍ കൂടി മാത്രമേ റോഡ് നിര്‍മ്മിക്കാന്‍ കഴിയൂ. മറ്റൊരു സ്ഥലം ചൂണ്ടിക്കാട്ടാന്‍ സമരക്കാര്‍ക്കു പോലും കഴിയില്ല. സിപിഎമ്മുകാര്‍ എതിര്‍ത്താല്‍ വികസനം നിര്‍ത്തണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കൃഷിക്കാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ഭരണപക്ഷം പ്രതിപക്ഷം എന്ന വേര്‍തിരിവില്ലാതെ വികസനത്തിനായി ഒന്നിച്ചുനില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  

വികസനത്തിന് ആരും എതിരല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരത്തിനെ തോക്കും ലാത്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനെയാണ് എതിര്‍ക്കുന്നത്. സിപിഎമ്മുകാരല്ലാതെ മറ്റാരും സമരം ചെയ്യരുതെന്നാണോ നിലപാട്.  മറ്റു പ്രദേശത്തുള്ളവര്‍ സമരത്തില്‍ പങ്കെടുക്കരുതെന്ന് പറയുന്നത് എന്ത് ന്യായമാണ്. മഹാരാഷ്ട്രയില്‍ കൃഷി ഉള്ളതുകൊണ്ടാണോ എംബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ചില്‍ പങ്കെടുത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു. 

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അധികാരത്തിന്റെ ഹുങ്കുള്ള പത്തു തലയുള്ള രാവണന്മാരെയാണ് കീഴാറ്റൂരില്‍ കണ്ടതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വിഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെ സിപിഎം കൊല്ലരുത്. കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു. തീവെച്ച് നശിപ്പിക്കുന്നത് കണ്ടു നില്‍ക്കലാണോ പൊലീസിന്റെ ജോലിയെന്നും സതീശന്‍ ചോദിച്ചു. 

കീഴാറ്റൂരില്‍ ദേശീയപാതക്കായുള്ള സ്ഥലമെടുപ്പിനെതിരെ സമരരംഗത്തുള്ളത് വയല്‍ക്കിളികളല്ല, വയല്‍ക്കഴുകന്‍മാരാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ സഭയില്‍ അഭിപ്രായപ്പെട്ടിരുന്നു. വികസനം, കാര്‍ഷികം, ധാര്‍മികം എന്നിവ യാതൊരു അടിയന്തര പ്രാധാന്യവുമില്ലാത്തവയാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരരംഗത്തുണ്ട്. വികസന വിരുദ്ധര്‍ മാരീച വേഷം പൂണ്ട് വരികയാണ്. സമരം ചെയ്യുന്നത് പ്രദേശത്തിന് പുറത്തുള്ളവരെന്നും മന്ത്രി പറഞ്ഞു. വയല്‍ക്കിളികളുടെ സമരം നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com