സിപിഎം മുന്‍കാല സമരചരിത്രത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്നു; മന്ത്രി സുധാകരന് തിമിരമെന്ന് വയൽക്കിളികൾ

വയല്‍ക്കിളികള്‍ മന്ത്രിക്ക് വയല്‍ക്കഴുകന്മാരാകുന്ന് സമരത്തേയും സമര ചരിത്രത്തേയും മന്ത്രി മറന്നു പോയതുകൊണ്ടാണ്
സിപിഎം മുന്‍കാല സമരചരിത്രത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്നു; മന്ത്രി സുധാകരന് തിമിരമെന്ന് വയൽക്കിളികൾ

കണ്ണൂർ : കീഴാറ്റൂരിൽസമരം നടത്തുന്നത് വയൽക്കിളികളല്ല, വയൽ കഴുകന്മാരാണെന്ന് മന്ത്രി ജി സുധാകരന്റെ നിയമസഭയിലെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി വയൽക്കിളി സമരസമിതി രം​ഗത്ത്. കീഴാറ്റൂര്‍ സമരത്തെ അധിക്ഷേപിച്ച മന്ത്രി ജി സുധാകരന് തിമിരം ബാധിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് വയല്‍ക്കിളി കൂട്ടായ്മയുടെ പ്രതിനിധി സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. 

സമരത്തെ അധിക്ഷേപിച്ച സിപിഎം അതിന്റെ മുന്‍കാല സമരചരിത്രത്തിന്റെ മുഖത്താണ് കാർക്കിച്ച് തുപ്പുന്നത്. വയല്‍ക്കിളികള്‍ മന്ത്രിക്ക് വയല്‍ക്കഴുകന്മാരാകുന്ന് സമരത്തേയും സമര ചരിത്രത്തേയും മന്ത്രി മറന്നു പോയതുകൊണ്ടാണ്. അധിക്ഷേപിക്കുന്ന ആ പ്രസ്താവന മന്ത്രി പിന്‍വലിക്കണം. പൊലീസ് പിടിച്ചുകൊണ്ടുപോയ ജാനകി കർഷകയാണോ എന്ന് മന്ത്രി അവരുടെ വീട്ടിൽ ഒന്നുപോയാൽ മനസ്സിലാകുമെന്ന് 
സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

ഈ മാസം 25 ന് തളിപ്പറമ്പില്‍ നിന്ന് കേരളം കീഴാറ്റൂരിലേക്ക് എന്ന പേരിലുള്ള മാര്‍ച്ച് നടക്കും. കേരളം തന്നെയാണ് കീഴാറ്റൂരിലേക്ക് ഒഴുകുന്നത്. ആ കേരളീയ ജനതയെ നിങ്ങള്‍ക്ക് തടയാനാകുമോ എന്നും സുരേഷ് കീഴാറ്റൂര്‍ ചോദിച്ചു. 

കീഴാറ്റൂരില്‍ ദേശീയപാതക്കായുള്ള സ്ഥലമെടുപ്പിനെതിരെ സമരരംഗത്തുള്ളത് വയല്‍ക്കിളികളല്ല, വയല്‍ക്കഴുകന്‍മാരാണെന്നാണ് മന്ത്രി ജി സുധാകരന്‍ നിയമസഭയിൽ അഭിപ്രായപ്പെട്ടത്.  വികസനം, കാര്‍ഷികം, ധാര്‍മികം എന്നിവ യാതൊരു അടിയന്തര പ്രാധാന്യവുമില്ലാത്തവയാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരരംഗത്തുണ്ട്. വികസന വിരുദ്ധര്‍ മാരീച വേഷം പൂണ്ട് വരികയാണ്. സമരം ചെയ്യുന്നത് പ്രദേശത്തിന് പുറത്തുള്ളവരെന്നും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com