കെവിന്‍ മുങ്ങിമരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം; പരുക്കുകള്‍ മരണകാരണമായിട്ടില്ല

ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടിനു ശേഷമേ അന്തിമ നിഗമനത്തില്‍ എത്താനാവൂ എന്ന് ഡോക്ടര്‍മാര്‍
കെവിന്‍ മുങ്ങിമരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം; പരുക്കുകള്‍ മരണകാരണമായിട്ടില്ല

കോട്ടയം: പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കെവിന്‍ ജോസഫിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. കെവിന്റെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിയെങ്കിലും ഇവ മരണകാരണമായിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടിനു ശേഷമേ അന്തിമ നിഗമനത്തില്‍ എത്താനാവൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ചെറും വലുതുമായ പതിനഞ്ചു മുറിവുകളാണ് കെവിന്റെ മൃതദേഹത്തില്‍ കണ്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവ പക്ഷേ, മരണകാരണമാവാന്‍ മാത്രം ഗുരുതരമല്ലെന്നാണ് നിഗമനം. മൃതദേഹം അഴുകിയ നിലയില്‍ ആയിരുന്നു. മരണ കാരണം സംബന്ധിച്ച കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടി കെവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കുമെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നതിനിടെ രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്‍പില്‍ സംഘര്‍ഷമുണ്ടായി. പൊലീസിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് മെഡിക്കല്‍ കോളജില്‍ എത്തിയ വിവിധ സംഘടനകളുടെ പ്രതിഷേധക്കാരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ് ലാത്തിവീശി. പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ച് സംഘര്‍ഷത്തിന് അയവു വരുത്തി.

ഇന്നലെ രാവിലെ കൊല്ലം തെന്മലയ്ക്കു സമീപം തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. റോഡില്‍നിന്നു മാറിയുള്ള തോട്ടില്‍ ഭാഗികമായി മുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കെവിന്‍ തങ്ങളുടെ വാഹനത്തില്‍നിന്നു ചാടിപ്പോയതായി അതിനു മുമ്പായി തട്ടിക്കൊണ്ടുപോയവര്‍ പൊലീസിനോടു പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com