ശബരിമല: റിട്ട് ഹര്‍ജികള്‍ അല്‍പ്പസമയത്തിനകം, ആകാംക്ഷയോടെ രാജ്യം 

ശബരിമല ഭക്തന്മാരുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുളള റിട്ട് ഹര്‍ജികള്‍ സുപ്രിംകോടതി അല്‍പ്പസമയത്തിനകം പരിഗണിക്കും
ശബരിമല: റിട്ട് ഹര്‍ജികള്‍ അല്‍പ്പസമയത്തിനകം, ആകാംക്ഷയോടെ രാജ്യം 

ന്യൂഡല്‍ഹി: ശബരിമല ഭക്തന്മാരുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുളള റിട്ട് ഹര്‍ജികള്‍ സുപ്രിംകോടതി അല്‍പ്പസമയത്തിനകം പരിഗണിക്കും. ചീഫ് ജസ്റ്റിസും ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരും അടങ്ങിയ ബെഞ്ചാണ് നാലുറിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. 

കോടതിമുറിയിലാണ് റിട്ട് ഹര്‍ജികളിന്മേല്‍ കോടതി വാദം കേള്‍ക്കുക. എന്നാല്‍ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധി മൂന്നംഗ ബെഞ്ചിനു സ്‌റ്റേ ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് റിട്ട് ഹര്‍ജികള്‍ വിശദവാദത്തിനു പരിഗണിക്കാന്‍ മൂന്നംഗ ബെഞ്ച് തീരുമാനിച്ചാലും പുനഃപരിശോധനാ ഹര്‍ജികളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും റിട്ട് ഹര്‍ജികളുടെ ഭാവി. ചെന്നൈ സ്വദേശി ജി. വിജയകുമാര്‍, വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ എസ്. ജയരാജ് കുമാര്‍, ഷൈലജ വിജയന്‍ എന്നിവരുടെ റിട്ട് ഹര്‍ജികളാണ് പരിഗണിക്കുക. ജയരാജ് കുമാറിന്റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരും മറ്റു രണ്ടിലും സംസ്ഥാന സര്‍ക്കാരുമാണ് ഒന്നാം എതിര്‍കക്ഷി. 

അതേസമയം ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികളും ഇന്ന് തന്നെ കോടതി പരിഗണിക്കും. ശബരിമല യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 48 പുനഃപരിശോധന ഹര്‍ജികളാണ് സുപ്രിംകോടതി മുന്‍പാകെയുളളത്. ഉച്ചയ്ക്ക് മൂന്നുമണിക്ക് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക. 

നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയെ ഉള്‍പ്പെടുത്തി പുനഃഘടിപ്പിച്ച പുതിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ല എന്നതാണ് ശ്രദ്ധേയം. ചേംബറിലാണ് ഹര്‍ജികളെല്ലാം പരിഗണിക്കുക. ചേംബറില്‍ അഭിഭാഷകര്‍ക്കും ഹര്‍ജിക്കാര്‍ക്കും പ്രവേശനമില്ല. എഴുതി നല്‍കിയ വാദങ്ങള്‍ മാത്രമായിരിക്കും പരിഗണിക്കുക. 

പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചപ്പോള്‍ കോടതിയില്‍തന്നെ പരിഗണിക്കുമെന്നാണു ആദ്യം വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ ഹര്‍ജികള്‍ ചേബറിലാണ് പരിഗണിക്കുക എന്ന കാര്യത്തില്‍ ഇന്നലെ വ്യക്തത വന്നു. ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി.സി. ജോര്‍ജ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 20 വ്യക്തികള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ പന്തളം കൊട്ടാരം നിര്‍വാഹക സംഘം, എന്‍എസ്എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് തുടങ്ങിയ 29 സംഘടനകളും ഹര്‍ജി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com