കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ ആറുവരെയാണ് പാല മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് ഫ്രാങ്കോയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ബിഷപ്പിനെ പാല സബ് ജയിലിലേക്ക് മാറ്റും. കസ്റ്റഡി കാലാവധി ഇന്ന് ഉച്ചയ്ക്ക് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബിഷപ്പിനെ പാല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
കോടതി ചേർന്നപ്പോൾ എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന്, മഠത്തിൽ തെളിവെടുപ്പിന് പോകുന്നതിന് മുമ്പ് പൊലീസ് തന്റെ വസ്ത്രങ്ങൾ ഊരിവാങ്ങി എന്ന് ഫ്രാങ്കോ കോടതിയെ അറിയിച്ചു. ഇത് കൃത്രിമ തെളിവ് ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. തനിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്നും ബിഷപ്പ് കോടതിയിൽ ഉന്നയിച്ചു. ഇത് രേഖപ്പെടുത്തണമെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു.
ബിഷപ്പിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ല. അതേസമയം ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുള്ള സാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ വിടണമെന്നും പോലീസ് ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനകം ഫ്രാങ്കോയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കും.
അതിനിടെ ബിഷപ്പ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 1.45 നാണ് ഹര്‍ജി പരിഗണിക്കുക. തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്നും, താന്‍ നിരപരാധിയാണെന്നും ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ വ്യക്തമാക്കി. തെറ്റായ രാഷ്ട്രീയ തെളിവുകള്‍ സംഘടിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കെയാണ് അറസ്റ്റ് ചെയ്തത്. ഇത് മനുഷ്യാവകാശ ലംഘനമാണ്. ക്രിമിനല്‍ നടപടി ചട്ടങ്ങളുടെ ലംഘനമാണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.
കസ്റ്റഡിയില്‍ വെച്ച് തന്റെ വസ്ത്രങ്ങള്‍ അന്വേഷണ സംഘം ബലമായി ഊരിവാങ്ങി. ഇത് കൃത്രിമമായി തെളിവ് ശേഖരിക്കുന്നതിന് വേണ്ടിയാണ്. തനിക്ക് അതികഠിനമായ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപരമായ അവശതകളുണ്ട്. ഈ സാഹചര്യത്തില്‍ ജയിലില്‍ റിമാന്‍ഡ് ചെയ്യരുത്. ജയിലില്‍ അടച്ചാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ