സിപിഎമ്മിന് സമനില തെറ്റി ; വിജയരാഘവന്റെ പരാമര്‍ശം സ്ത്രീത്വത്തെയും ദലിത് വിഭാഗത്തെയും അപമാനിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി

പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഉമ്മന്‍ചാണ്ടി
സിപിഎമ്മിന് സമനില തെറ്റി ; വിജയരാഘവന്റെ പരാമര്‍ശം സ്ത്രീത്വത്തെയും ദലിത് വിഭാഗത്തെയും അപമാനിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയത് അങ്ങേയറ്റം മോശമായ പരാമര്‍ശമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരാമര്‍ശം സ്ത്രീത്വത്തെയും ദലിത് വിഭാഗത്തെയും അപമാനിക്കുന്നതാണ്. വിജയരാഘവന്റെ പ്രസ്താവനയിൽ, നവോത്ഥാനത്തെക്കുറിച്ച് പറയുകയും സ്തീകളുടെയും ദലിതുകളുടെയുമൊക്കെ സംരക്ഷകരെന്ന് അവകാശപ്പെടുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. 

സിപിഎമ്മിന്റെ ഉന്നതനായ നേതാവാണ് ഈ പരാമര്‍ശം നടത്തിയത്. പാര്‍ട്ടി അത് അംഗീകരിക്കുന്നുണ്ടോ എന്ന് ജനങ്ങള്‍ക്ക് അറിയണം. പാര്‍ട്ടി അത് പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുകയും വിജയാഘവന്റെ പേരില്‍ നടപടി എടുക്കുകയും ചെയ്യുമോ എന്നറിയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. 

അടുത്ത ഏതാനും ദിവസമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെയും പാര്‍ട്ടി പത്രത്തിന്റെയും സമീപനങ്ങള്‍ സമനില തെറ്റിയ പോലെയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയപ്പോള്‍ യുഡിഎഫിന്റെ വിജയം ഉറപ്പായതിന്റെ പ്രതികരണം ആയിട്ടാണ് ഇതിനെ കാണുന്നത്. വിജയാഘവന്റെ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പാര്‍ട്ടി നേതൃത്വം ഇത് തള്ളിപ്പറയുന്നില്ല എങ്കില്‍ ആ പാര്‍ട്ടി അംഗീകരിച്ചു എന്നല്ലേ മനസ്സിലാക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വം ആലത്തൂരിലെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. അവിടത്തെ പ്രവര്‍ത്തനം ജനങ്ങളുടെ കയ്യിലാണ്. സിപിഎം സുരക്ഷിതമെന്ന് കരുതുന്ന മണ്ഡലത്തില്‍ രമ്യ ഉണ്ടാക്കിയ യുഡിഎഫ് തരംഗം സിപിഎമ്മിന് സഹിക്കുന്നില്ല. അതുകൊണ്ടുതന്നെ പല വിധത്തിലുള്ള അക്രമങ്ങള്‍ രമ്യക്കെതിരെ ഉണ്ടായി. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് വിജയരാഘവന്റെ പ്രസ്താവന. അദ്ദേഹം ഇടതുമുന്നണി കണ്‍വീനറാണ്. സിപിഎമ്മിന്റെ ഉന്നതനായ നേതാവായ വിജയരാഘവനില്‍ നിന്ന് സുബോധമുള്ള ഒരാള്‍ പറയുന്ന പോലുള്ള പ്രതികരണമല്ല ഉണ്ടായതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

രാഹുല്‍ഗാന്ധിയെ വി എസ് അച്യുതാനന്ദന്‍ അമുല്‍ ബേബിയെന്ന് വിളിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, സിപിഎമ്മിന് സമനില തെറ്റിയിരിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനൊന്നും കോണ്‍ഗ്രസ് മറുപടി പറയുന്നില്ല. മെയ് 23 ന് ജനങ്ങള്‍ മറുപടി നല്‍കിക്കൊള്ളും. കേരളത്തിലെ ജനങ്ങള്‍ എങ്ങനെയാണ് രാഹുല്‍ഗാന്ധിയെ സ്‌നേഹിക്കുന്നത്, അദ്ദേഹത്തിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നത് എന്ന് മെയ് 23 ന് കാണിച്ചു കൊടുക്കും. 

പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഹിന്ദുക്കളെ നേരിടാനാകാതെ രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോടിയെന്ന മോദിയുടെ പരാമര്‍ശത്തിലായിരുന്നു് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. രാജ്യത്തെ ജനങ്ങളെ ഒരു പോലെ കാണേണ്ടയാളാണ് പ്രധാനമന്ത്രി. രാഹുല്‍ഗാന്ധിയുടെ ഉയര്‍ച്ചയില്‍ മോദിക്കും സമനില തെറ്റി.

വയനാടിനെക്കുറിച്ച് മോദി പറഞ്ഞ കണക്കുകള്‍ തെറ്റാണ്. വയനാട് മണ്ഡലത്തില്‍ 52 ശതമാനം ഹിന്ദുക്കളാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ എല്ലാം കൂടി കൂട്ടിയാലും  47 ശതമാനത്തില്‍ അധികമേ വരുകയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വയനാട് ജില്ല മാത്രം എടുത്താല്‍ 62 ശതമാനം ഹിന്ദുക്കളാണ്. പ്രധാനമന്ത്രി ഒരിക്കലും പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് നടത്തിയതെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com