കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം തട്ടിയ കേസിൽ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്ഐമാര്‍ അറസ്റ്റില്‍. സംഭവത്തെ തുടർന്ന് ഒളിവിൽ കഴിയുന്നതിനിടെയാണ് കൊച്ചിയിൽ വച്ച് ഇരുവരും പിടിയിലായത്. പട്യാല സ്വദേശികളായ ജോഗീന്ദര്‍ സിങ്, രാജ്പ്രീത് സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പഞ്ചാബ് ക്രൈംബ്രാഞ്ച് ഐജി പികെ സിന്‍ഹ കൊച്ചിയിലെത്തും.
ജലന്ധറില്‍ പൊലീസ് പിടിച്ചെടുത്തത് 16.65 കോടിയാണ്. എന്നാൽ ഐടി വകുപ്പിന് നല്‍കിയത് 9.66 കോടി മാത്രമാണ്. ഫാദര്‍ ആന്റണി മാടശേരിയില്‍ നിന്നാണ് പൊലീസ് കണക്കില്‍പ്പെടാത്ത പണം പിടിച്ചത്. ഇതേത്തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോൾ പണത്തിൽ തിരിമറി നടന്നതായി കണ്ടെത്തി.
ഇതിന് പിന്നാലെ പഞ്ചാബ് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ കടന്നുകളഞ്ഞതായും പൊലീസിന് വിവരം ലഭിച്ചു. ഇവരെ ചുറ്റിപ്പറ്റി അന്വേഷണം നടന്നുവരികയായിരുന്നു. ഇരുവരും കേരളത്തിൽ ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചു. അതേസമയം പണം ഇവരിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇരുവരിൽ നിന്നും അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. കൊച്ചി പൊലീസാണ് എഎസ്ഐമാരെ അറസ്റ്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ