എന്താണ് വലയ സൂര്യഗ്രഹണം?; ആകാശവിസ്മയത്തെ കുറിച്ച് അറിയേണ്ടതെല്ലാം

2019ലെ ഗ്രഹണം ഡിസംബറിലായതു കൊണ്ട് ആകാശത്ത് കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു നില്കുമെന്നും മനോഹരമായ കാഴ്ച സാധിക്കുമെന്നാണ് പ്രതീക്ഷ
എന്താണ് വലയ സൂര്യഗ്രഹണം?; ആകാശവിസ്മയത്തെ കുറിച്ച് അറിയേണ്ടതെല്ലാം
Updated on
1 min read

കൊച്ചി: നൂറ്റാണ്ടിലെ ആകാശവിസ്മയമായ വലയ സൂര്യഗ്രഹണം 2019 ഡിസംബര്‍ 26 നാണ്. അന്ന് രാവിലെ ഏകദേശം 8 മണി മുതല്‍ 11 മണി വരെയുള്ള സമയത്താണ് ഇതുസംഭവിക്കുക. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ മുഴുവനായും കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളിലും വലയസൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും കാണാന്‍ കഴിയും. കേരളത്തില്‍ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 – 93 ശതമാനം മറയും.

സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. എന്നാല്‍ വലയ സൂര്യഗ്രഹണമെന്നത് എന്താണെന്നറിയേണ്ടേ?. സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ് ഏകദേശം അര ഡിഗ്രിയാണ്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ 0.488 ഡിഗ്രി മുതല്‍ 0.568 ഡിഗ്രി വരെയാകാം. ഈ വ്യത്യാസത്തിനുള്ള കാരണം ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ അവ തമ്മിലുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നതാണ്. സൂര്യന്റെ കാര്യത്തില്‍ ഇത് 0.527 ഡിഗ്രി മുതല്‍ 0.545 വരെയാകാം. സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂര വ്യതിയാനമാണ് ഈ വ്യത്യാസത്തിനു കാരണം. ഈ വ്യത്യാസങ്ങള്‍ കാരണം ഗ്രഹണം ഉണ്ടാകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തേക്കാള്‍ ചെറുതായിരിക്കും. അപ്പോള്‍ സൂര്യബിംബം മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയ ഗ്രഹണമായി കാണുക.

ഇത്തവണത്തെ വലയസൂര്യഗ്രഹണം കഴിഞ്ഞാല്‍ ഇതുപോലെയൊന്ന് ഇനി ഉണ്ടാവുക ഇനി 21 മേയ് 2031നായിരിക്കും. അതിനാല്‍ ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക. 2019ലെ ഗ്രഹണം ഡിസംബറിലായതു കൊണ്ട് ആകാശത്ത് കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു നില്കുമെന്നും മനോഹരമായ കാഴ്ച സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതു ക്രിസ്മസ് അവധിക്കാലത്തായതിനാല്‍ മുന്നൊരുക്കങ്ങള്‍ നടത്താനും നിരീക്ഷണ പരിപാടികള്‍ ഒരുക്കാനും സാധിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും നിരീക്ഷകര്‍ ഇതു കാണാന്‍ കേരളത്തിലേക്കു വരാന്‍ തയ്യാറായിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com