ക്ഷേത്രാചാരങ്ങളെ ചോദ്യം ചെയ്യാനാവില്ല, ആരാധനയ്ക്കുള്ള മൗലിക അവകാശം പ്രതിഷ്ഠയുടെ സ്വഭാവത്തിന് അനുസരിച്ചു മാത്രം: തന്ത്രി

ശബരിമലയില്‍ യുവതികള്‍ക്കുള്ള നിയന്ത്രണം പ്രതിഷ്ഠയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ വി ഗിരി സുപ്രിം കോടതിയില്‍
ക്ഷേത്രാചാരങ്ങളെ ചോദ്യം ചെയ്യാനാവില്ല, ആരാധനയ്ക്കുള്ള മൗലിക അവകാശം പ്രതിഷ്ഠയുടെ സ്വഭാവത്തിന് അനുസരിച്ചു മാത്രം: തന്ത്രി


ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്കുള്ള നിയന്ത്രണം പ്രതിഷ്ഠയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ വി ഗിരി സുപ്രിം കോടതിയില്‍. നൈഷ്ഠിക ബ്രഹ്മചാരിയാണ് ശബരിമലയിലെ പ്രതിഷ്ഠയെന്ന് വി ഗിരി പുനപ്പരിശോധനാ ഹര്‍ജിയുടെ വാദത്തിനിടെ കോടതിയില്‍ ചൂണ്ടിക്കാട്ടി. 

ക്ഷേത്ര ദര്‍ശനത്തിനു പോവുന്ന ഭക്തര്‍ക്ക് ക്ഷേത്രാചാരങ്ങളെ ചോദ്യം ചെയ്യാനാവില്ലെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ പറഞ്ഞു. പ്രതിഷ്ഠയുടെ സ്വഭാവത്തിന് അനുസരിച്ചു മാത്രമേ ആരാധനയ്ക്കുള്ള മൗലിക അവകാശം നിലനില്‍ക്കൂ. പ്രതിഷ്ഠയുടെ പിതൃസ്ഥാനത്തുള്ള തന്ത്രിക്ക് പ്രതിഷ്ഠയുടെ സ്വഭാവം സംരക്ഷിക്കാനുള്ള പ്രത്യേകാവകാശമുണ്ടെന്ന് വി ഗിരി പറഞ്ഞു.

ശബരിമലയിലെ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കു സുപ്രിം കോടതി ആധാരമാക്കിയ ഭരണഘടനാ ധാര്‍മികതയ്ക്ക് ഭരണഘടനയുടെ പിന്‍ബലമില്ലെന്ന് വി ഗിരി വാദിച്ചു. അത് കോടതി അടുത്തിടെ രൂപപ്പെടുത്തിയ സങ്കല്‍പ്പമാണെന്ന് അദ്ദേഹം പറഞ്ഞു. 

യുവതികള്‍ക്കു പ്രവേശനം വിലക്കിയ ആചാരത്തിന് ജാതിയുമായി ബന്ധമൊന്നുമില്ല. അതുകൊണ്ടുതന്നെ തൊട്ടുകൂടായ്മയുമായി അതിനെ താരതമ്യം ചെയ്യാനാവില്ലെന്ന് വി ഗിരി വാദിച്ചു. ശബരിമല കേസിലെ ഹര്‍ജിക്കാര്‍ ആരും അയ്യപ്പ സ്വാമിയുടെ ഭക്തരാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും വി ഗിരി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com