കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപയെന്നു സംശയം: ആരോഗ്യമന്ത്രി

ആലപ്പുഴ വൈറോളജി ഇന്‍സിറ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപ സംശയം ഉന്നയിച്ചിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കൊച്ചിയില്‍ ചികിത്സയിലുള്ള പറവൂര്‍ സ്വദേശിയായ യുവാവിന് നിപയാണെന്നു സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആലപ്പുഴ വൈറോളജി ഇന്‍സിറ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപ സംശയം ഉന്നയിച്ചിട്ടുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്യൂട്ടിലെ പരിശോധനാ ഫലം വന്നാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

പനിയും മറ്റു ലക്ഷണങ്ങളുമായി വന്ന യുവാവിനെ് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയത്. സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആലപ്പുഴ നാഷനല്‍ വൈറോളജി ഇന്‍സിറ്റിറ്റിയൂട്ടിലെ ഫലം ലഭിച്ചിട്ടുണ്ട്. യുവാവിന് നിപയാണോയെന്ന സംശയമാണ് അവര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പൂനെ ഇന്‍സിസ്റ്റിറ്റിയൂട്ടിലെ ഫലം വന്നാലേ സ്ഥിരീകരിക്കാനാവൂ. നിപയാണെന്നു സ്ഥിരീകരിക്കുന്ന പക്ഷം സ്വീകരിക്കേണ്ട എല്ലാ നടപടികളും സജ്ജമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 

വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവാവാണ് ചികിത്സയിലുള്ളത്. ഈ യുവാവ് തൊടുപുഴയിലാണ് പഠിച്ചിരുന്നത്. പഠനത്തിന്റെ ഭാഗമായി തൃശൂരില്‍ ക്യാംപില്‍ പങ്കെടുത്തിട്ടുണ്ട്. ഇതെല്ലാം പരിശോധനാ വിധേയമാക്കുന്നുണ്ട്. നിപ സ്ഥിരീകരിക്കുന്ന പക്ഷം ഈ പ്രദേശങ്ങളിലെല്ലാം കരുതല്‍ നടപടികളെടുക്കും. ഐസൊലേഷന്‍ വാര്‍ഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സജ്ജമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങള്‍ പരഭ്രാന്തരാവേണ്ടതോ ആശങ്കപ്പെടേണ്ടതോ ആയ സാഹചര്യമില്ല. നിപ സ്ഥിരീകരിച്ചാല്‍ നല്‍കുന്നതിനുള്ള മരുന്ന് ഇപ്പോള്‍ തന്നെ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്. ജാഗ്രതാ നടപടികള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. താന്‍ ഇന്നു തന്നെ കൊച്ചിയില്‍ എത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം നിപ ബാധയുണ്ടായ സമയത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്‍പന്തിയില്‍ നിന്ന് മുന്‍ ആരോഗ്യവകുപ്പു സെക്രട്ടറി രാജീവ് സദാനന്ദന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്- കെകെ ശൈലജ പറഞ്ഞു.

അതിനിടെ യുവാവ് തൃശൂരില്‍ അടുത്ത് ഇടപഴകിയ ആറുപേരെ നിരീക്ഷിച്ചുവരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് എറണാകുളം ഡിഎംഒ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com