കപ്പ വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതക കാരണം ; രാഷ്ട്രീയ വൈരമല്ല ; കോടിയേരിയെ തള്ളി ബഷീറിന്റെ കുടുംബം 

കേസില്‍ ബഷീറിന്റെ അയല്‍വാസിയായ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
കപ്പ വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതക കാരണം ; രാഷ്ട്രീയ വൈരമല്ല ; കോടിയേരിയെ തള്ളി ബഷീറിന്റെ കുടുംബം 

കൊല്ലം : കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകനായ മുഹമ്മദ് ബഷീറിന്റെ (70) കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമുള്ളതല്ലെന്ന് ബന്ധുക്കള്‍. രാഷ്ട്രീയ കൊലപാതകമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തള്ളിയാണ് മരിച്ച ബഷീറിന്റെ സഹോദരി അഫ്താബീവി രംഗത്തെത്തിയത്. 

കപ്പ വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അല്ലാതെ രാഷ്ട്രീയ വൈരാഗ്യം കൊലപാതകത്തിന് പിന്നിലില്ല. കപ്പ എനിക്ക് തരില്ലേ എന്ന് ചോദിച്ചാണ് ബഷീറിനെ ആക്രമിച്ചതെന്നും അഫ്താബീവി പറഞ്ഞു. ഇരുവര്‍ക്കും തമ്മില്‍ മുന്‍വൈരാഗ്യമില്ലെന്ന് ബഷീറിന്റെ മറ്റൊരു ബന്ധുവായ റജീനയും വ്യക്തമാക്കി. 

കടയ്ക്കല്‍ ചന്തയിലെ കപ്പ കച്ചവടക്കാരനാണ് മരിച്ച ബഷീര്‍. കേസില്‍ ബഷീറിന്റെ അയല്‍വാസിയായ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാള്‍ സഹോദരനെ കുത്തി പരിക്കേല്‍പ്പിച്ചത് അടക്കം കേസിലെ പ്രതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിതറയിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയത് പെരിയ ഇരട്ട കൊലക്കേസിനു കോൺഗ്രസ്‌ നൽകിയ തിരിച്ചടിയാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്. പെരിയ ഇരട്ട കൊലക്ക് തിരിച്ചടി നൽകുമെന്ന് കോൺഗ്രസ്‌ പറഞ്ഞിരുന്നു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ കോൺഗ്രസ്‌ തയ്യാറാകണം. 

സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോഴും കൊല്ലപ്പെടുമ്പോഴും അത് വ്യക്തിപരമായ പ്രശ്‌നമായാണ് അവതരിപ്പിക്കപ്പെടുന്നത്. ചിതറ കൊലപാതകത്തിൽ സിപിഎം പ്രവർത്തകർ സംയമനം പാലിക്കണം. സിപിഎം പ്രവർത്തകർ അക്രമം നടത്തരുതെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com