കൊച്ചി:വായ്പാ കുടിശ്ശികയുടെ പേരില്‍ ജപ്തി നടപടി നേരിടേണ്ടി വന്ന എറണാകുളം സ്വദേശി പ്രീത ഷാജി എറണാകുളം ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യണമെന്ന് ഹൈക്കോടതി. വീടും പുരയിടവും ലേലത്തില്‍ പിടിച്ചയാള്‍ക്ക് ഒഴിഞ്ഞുകൊടുക്കാനുളള മുന്‍ ഹൈക്കോടതി ഉത്തരവ് പാലിക്കാതിരുന്നതിന്റെ പേരിലാണ് നടപടി.
പ്രീത ഷാജിയും ഭര്‍ത്താവ് ഷാജിയും കോടതിയലക്ഷ്യകേസില്‍ നിര്‍ബന്ധിത സാമൂഹ്യസേവനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യണമെന്ന ഉത്തരവ്.
ഇത്തരം തെറ്റുകള്‍ പൊറുത്തുനല്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഏതുതരത്തിലുളള സേവനമാണ് ഇവര്‍ ചെയ്യേണ്ടതെന്ന് അറിയിക്കാന്‍ കലക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യാനുളള കോടതി ഉത്തരവ്.
വീടും പറമ്പും ഒഴിയാനുള്ള ഉത്തരവ് പ്രീത ഷാജിയും കുടുംബവും പാലിച്ചില്ലെന്നാരോപിച്ച് ഭൂമി ലേലത്തിൽപിടിച്ച എം.എൻ. രതീഷ് നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് കോടതി പരിഗണിച്ചത്. വിധി നടപ്പാക്കുന്നത് തടഞ്ഞ ഇവർ പ്രതിഷേധം സംഘടിപ്പിച്ച് പൊലീസിനെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ