ക്യാന്‍സര്‍ വാര്‍ഡില്‍ നിന്നും അഷിതയെഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ്

എഴുത്തുകാരി അഷിത കാന്‍സര്‍ വാര്‍ഡില്‍ നിന്നെഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ്
ക്യാന്‍സര്‍ വാര്‍ഡില്‍ നിന്നും അഷിതയെഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ്

എഴുത്തുകാരി അഷിത കാന്‍സര്‍ വാര്‍ഡില്‍ നിന്നെഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ്. മാസങ്ങള്‍ക്ക് മുന്‍പ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതാണ് ഈ കുറിപ്പ് 


ആനന്ദ നടനം ആടിനാര്‍ 


പാപ് സ്മിയര്‍ ടെസ്റ്റിന് വിധേയയാകുമ്പോള്‍ അമൃത ഹോസ്പിറ്റലിലെ ഡോക്ടര്‍ ചിത്ര 'ഈ ടെസ്റ്റ് ക്ലിയര്‍ ചെയ്താല്‍ ഇരുപത് വര്‍ഷത്തെക്കെങ്കിലും പേടിക്കണ്ട ' . 'ഇരുപത് വര്‍ഷമോ?' ഞാന്‍ ചോദിച്ചു. 'ഇരുപതു വര്‍ഷം കൊണ്ടെന്താവാനാണ് ഡോക്ടര്‍! ഒരു മുപ്പത് മുപ്പത്തഞ്ചോക്കെ കിടക്കട്ടെ.' ഞാന്‍ പറഞ്ഞു. ഡോക്ടര്‍ ചിത്ര പൊട്ടിച്ചിരിച്ചു. എന്തൊരു ഓമനത്തമുള്ള ചിരിയായിരുന്നു അത് ! ജീവിതത്തിന്റെ സമസ്ത ഭംഗിയും ആവാഹിച്ച ഒരു ചിരി. മരണത്തെ മുഖാമുഖം നോക്കി നില്‍ക്കുന്ന ഒരാള്‍ക്ക് മാത്രം മനസ്സിലാകുന്ന ഒരു ഭംഗി. ഞാന്‍ പറഞ്ഞു 'എനിക്ക് കാന്‍സര്‍ കൊണ്ട് മരിക്കണ്ട.' ജീവിതവും മരണവും അനായാസമായി പോകണമെന്ന് ആഗ്രഹിക്കുന്നവളാണ് ഞാന്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 'കാന്‍സര്‍ കൊണ്ട് ഞാന്‍ മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല ' എന്നു എന്നോടും മറ്റുള്ളവരോടും എത്ര തവണ പറഞ്ഞുവെന്ന് എനിക്ക് തന്നെ നിശ്ചയമില്ല.

കാന്‍സര്‍, റോഡില്‍ കണ്ട് , കുശല പ്രശനം നടത്തി പിരിഞ്ഞു പോകുന്ന ഒരു സുഹൃത്തല്ല. അല്ല, നിശ്ചയമായും അല്ല. ക്യാന്‍സറിനെ അതിജീവിക്കുന്നു എന്ന് പറയുമ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുക വിശ്വാസത്തിന്റെയോ ഭക്തിയുടെയോ, പ്രാര്‍ത്ഥനകളുടെയോ അതിശയ രോഗ ശാന്തിയുടെയോ ഒക്കെ കഥകള്‍ കേള്‍ക്കുവാനാണ്. എത്ര ധീരയും ചങ്കുറപ്പുമുള്ള ഒരു സ്ത്രീയാണ് അവര്‍ എന്ന് പറയാനാണ് നിങ്ങള്‍ വട്ടം കൂട്ടുക. പക്ഷെ അങ്ങിനെ ഒന്നുമല്ല. ഞാന്‍ ഒരു സാധാരണ വീട്ടമ്മ ആണ്. മറ്റനേകം സ്ത്രീകളെ പോലെ കഴിഞ്ഞ മുപ്പത്തിമൂന്നു വര്‍ഷമെങ്കിലും പത്രം കഴുകി, നിലം തുടച്ച്, തുണി നനച്ച്, ഭക്ഷണം ഒരുക്കി, മുറ്റത്തെ ഉറുമ്പിന് മുതല്‍ മരത്തിലെ പക്ഷിക്കു വരെ ഭക്ഷണം കൊടുക്കാതെ ഉണ്ണാത്ത ശരാശരി വീട്ടമ്മ. എന്റെ സന്തോഷങ്ങള്‍ വളരെ ചെറുതായിരുന്നു. സങ്കടങ്ങള്‍ക്കു നല്ല പൊലിപ്പും നിറപ്പകിട്ടും. .ചിലതൊന്നും പറയുക എളുപ്പമല്ല, കേള്‍ക്കുക അതിലുമധികം വിഷമകരവും. കാന്‍സര്‍ ഒരു സങ്കടമായി എണ്ണാമോ എന്തോ ...

എന്റെ കൂടെ കീമോ ചെയ്തവരില്‍ കുറെ പേര്‍ മരിച്ചു പോയി. കുറച്ച് പേര്‍ക്ക് ഇന്‍ഫിനിറ്റ് ലൂപ്പില്‍ എന്ന പോലെ ആശുപത്രി വാസം തുടരുന്നു. ആരോഗ്യം നോക്കാഞ്ഞിട്ടാണ് കാന്‍സര്‍ വരുന്നത് എന്ന് പറയാറുണ്ട് . 56 വയസ്സ് വരെ ഏറ്റവും ആരോഗ്യമുള്ള സ്ത്രീകളില്‍ ഒരാളായിരുന്നു ഞാന്‍. വെളുപ്പിന് നാല് മണിക്ക് പക്ഷികളോടൊത്ത് ഉണരല്‍, ധ്യാനം, അഞ്ചു മണിക്ക് ടെറസില്‍ ദൈവത്തിന്റെ നിശ്ശബ്ദതയിലൂടെ ഒരു നടത്തം, ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഗായത്രി മന്ത്ര ജപം, കേള്‍ക്കാന്‍ ഒന്നോ രണ്ടോ കീര്‍ത്തനങ്ങള്‍, ലഘുവായ ഭക്ഷണം, എഴുത്ത്, വായന, സംഗീതം എന്നിവയൊക്കെ ഉള്‍ക്കൊണ്ട ലളിതമായ ദിനചര്യ. ഇതിലേക്കാണ് ഒരു ഉരുള്‍പൊട്ടല്‍ പോലെ കാന്‍സര്‍ വന്നു പതിച്ചത്. നല്ല ആരോഗ്യമുള്ളവര്‍ക്കും കാന്‍സര്‍ വരുന്നുണ്ട്. എന്തൊക്കെ ശ്രമിച്ചാലും, എങ്ങിനെ ഒക്കെ ശ്രമിച്ചാലും, അവരില്‍ പലരും മരിച്ചു പോകുന്നുമുണ്ട്. എന്ത് കൊണ്ട് ഞാന്‍ ജീവിച്ചിരിക്കുന്നു എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല. ജൂനിയര്‍ ഓണ്‍കോളജിസ്റ്റ് എന്നോട് ചോദിച്ചു,' അമ്മ How do you remain so peaceful?'. ഞാന്‍ പറഞ്ഞു: 'വി ഓള്‍ ഡൈ. ഇഫ് നോട്ട് വിത്ത് കാന്‍സര്‍, വിത്ത് സംതിങ് എല്‍സ്' . അതെ, മനുഷ്യര്‍ മരിക്കും. അതാണ് പരമമായ സത്യം. അത് സ്വീകരിച്ചാല്‍ പിന്നെ മനഃക്ലേശമില്ല.

അമൃത ഹോസ്പിറ്റലിലെ എന്റെ ഓണ്‍കോളജിസ്റ്റ് ആയ ഡോക്ടര്‍ പവിത്രന്‍ എന്നിലെ കാന്‍സറുമായി തീരാത്ത യുദ്ധം നയിക്കുന്ന പോരാളിയാണ്. എന്റെ ദേഹവും കാന്‍സറും തമ്മിലുള്ള ചെസ്സ് കളി അതിരുവിടുമ്പോള്‍ ഒക്കെ അദ്ദേഹം ഇടപെടും. ആ ചതുരംഗം കണ്ടുനില്‍ക്കുന്നത് തന്നെ എനിക്കൊരു രസമുണ്ട്. ആനയെയും കുതിരയെയും പണയപ്പെടുത്തുന്നത് പോലെ എന്റെ ദേഹം ഓരോരോ അവയവങ്ങളെ വിട്ട് കൊടുത്ത് പൊരുതി നില്കുന്നത് ഞാന്‍ അത്യധികമായ സഹാനുഭൂതിയോടെ കണ്ട് ഇരിക്കുകയാണ്. ഇത് ഒരു തമാശയല്ല. വാസ്തവത്തില്‍ എനിക്ക് തോന്നും, രണ്ടു അഷിതമാരുണ്ട്. കാന്‍സറിന് മുന്‍പുള്ള ഒരു അഷിതയും, അതിനു ശേഷമുള്ള അഷിതയും. കാന്‍സറിന് മുന്‍പുള്ളവള്‍ ഒരു കവി ആയിരുന്നു എന്ന് എനിക്കിപ്പോ തോന്നുന്നുണ്ട് . അവള്‍ മരിച്ചു പോയി. ഇപ്പോഴുള്ളത് യുദ്ധത്തില്‍ മുറിവേറ്റു രക്തം വാര്‍ന്നൊലിക്കുന്ന ഒരു പോരാളിയാണ്. ഓരോന്ന് പണയപ്പെടുത്തിയും ഒഴിഞ്ഞുമാറിയും അവസരം നോക്കി വെട്ടിയും ജ്വലിച്ചു നില്‍ക്കുന്ന ഒരു പോരാളി.

എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം കാന്‍സര്‍ തന്നെയാണ്. യാതനയും വേദനയും സ്‌നേഹവും പരമോന്നത ബോധവും അതാണ് എനിക്ക് നല്‍കിയത്. അതെ , മനുഷ്യര്‍ മരിക്കും. പക്ഷെ മനുഷ്യര്‍ അതി ജീവിക്കുകയും ചെയ്യുന്നുണ്ട് . കാന്‍സറിന്റെ ലോകം വല്ലാത്തൊരു ലോകമാണ്. ഒരു കാന്‍സര്‍ വാര്‍ഡില്‍ നിങ്ങള്ക് ചിരി വരികയില്ല. പുരികം ഇല്ലാത്ത, കണ്‍പ്പീലികളില്ലാത്ത, മുടി കൊഴിഞ്ഞ മുഖങ്ങള്‍, കുട്ടികള്‍, ഹതാശമായ നോട്ടങ്ങള്‍, അടക്കിയ കണ്ണുനീര്‍ ... കാന്‍സര്‍ വന്നവരേക്കാള്‍ അവരെ സ്‌നേഹിക്കുന്നവരുടെ സങ്കടം ആണ് കൂടുതല്‍ ഉലക്കുക.

ഏതു അസുഖവും ആദ്യം മനസ്സിലുണ്ടായിട്ടത്രേ ദേഹത്തില്‍ പ്രത്യക്ഷപ്പെടുക. ശരിയായിരിക്കും. പരമേശ്വരന്റെ സങ്കല്പീ ആണത്രേ പ്രപഞ്ചമായി ദൃശ്യമായത്. രാഗദ്വേഷങ്ങളെ, പ്രപഞ്ച യാതനകളെ, വ്യഥകളെ എല്ലാം ചവുട്ടി മെതിച്ച് അവയെ മറ്റുള്ളവര്‍ക്ക് ശീതളിമ ഏകുന്ന ചന്ദ്രക്കലയായി പരിണമിപ്പിച്ചിട്ടാണ് യഥാര്‍ത്ഥമായ ആനന്ദ നടനം തുടങ്ങുന്നത്.

നമ്മുടെ സങ്കല്പങ്ങളെ ശുദ്ധമാക്കി സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. കാന്‍സറിനേ സംബന്ധിച്ച ഏറ്റവും നല്ല കാര്യം അത് നമ്മളെ ദാക്ഷിണ്യലേശമില്ലാതെ നമ്മുടെയൊക്കെ കഴിഞ്ഞു പോയ ജീവിതത്തിലേക്ക് നോക്കാനും സത്യസന്ധമായി വിലയിരുത്താനും പ്രേരിപ്പിക്കുന്നു എന്നതാണ് . എന്റെ ഓണ്‍കോളജിസ്റ്റ് അമൃത ഹോസ്പിറ്റലിലെ ഡോക്ടര്‍ പവിത്രന്‍ എനിക്ക് ഒരു മെസ്സേജ് അയക്കുകയുണ്ടായി 'I tell people all the time, I never wish cancer on anyone, but there is an emotional and spiritual awakening that happens when you get a cancer diagnosis and your back is up against a wall - Scott Hamilton' .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com