തിരുവനന്തപുരം : കണ്ണുതുറന്നു മനസ്സുനിറയെ കാണുന്നതിനു മുമ്പേ അമ്മയെ പട്ടിപിടുത്തക്കാർ കൊണ്ടുപോയി. അമ്മിഞ്ഞപ്പാൽ കുടിക്കുന്നതിന് മുമ്പേ നഷ്ടമായ അമ്മയെ തേടിയുള്ള ആറുപട്ടിക്കുട്ടികളുടെ കരച്ചിൽ ഇപ്പോൾ നൊമ്പരക്കാഴ്ചയാണ്. പിറന്നു വീണു നിമിഷങ്ങൾക്കകം മക്കളെ പിരിഞ്ഞ വേദനയിൽ, ഇനി മക്കൾക്കരികിലേക്കു തിരിച്ചു വരാനാകുമോയെന്നു പോലും അറിയാതെ ഉഴലുകയാകും അമ്മപ്പട്ടി.
തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെ പേര മരത്തിന്റെ തണലിൽ നാലു ദിവസം മുൻപാണ് തെരുവു നായ 6 കുട്ടികളെ പ്രസവിച്ചത്. ഒരു മണിക്കൂർ പോലും തികയും മുൻപ് കോർപറേഷന്റെ പട്ടി പിടിത്തക്കാർ വന്ധ്യംകരണ ശസ്ത്രക്രിയ നടത്താനായി നായയെ പിടികൂടി. പ്രസവിച്ച നായയാണെന്നു പട്ടി പിടിത്തക്കാരോടു പറഞ്ഞെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്ന് സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവർമാർ പറയുന്നു. ആ നിമിഷം മുതൽ നിർത്താതെ കരയുകയാണു കണ്ണു പോലും തുറക്കാത്ത ആ കുഞ്ഞുപട്ടികൾ.
മഴയും വെയിലുമേൽക്കാതിരിക്കാൻ പഴയ ടെലിഫോൺ ബോക്സിനുള്ളിലേക്ക് നായ്ക്കുട്ടികളെ ഡ്രൈവർമാർ മാറ്റി. ഫീഡിങ് ബോട്ടിൽ വാങ്ങി വിശപ്പടക്കാൻ പാലു നൽകുന്നതും അവരാണ്. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ നായ്ക്കളെ ദിവസങ്ങൾക്കകം പിടികൂടിയ സ്ഥലത്തു തിരികെ കൊണ്ടു വിടുകയാണ് പതിവ്. എന്നാൽ നാലാം ദിവസം കഴിഞ്ഞിട്ടും ആ അമ്മപ്പട്ടി തിരികെയെത്തിയിട്ടില്ല. കുഞ്ഞു പട്ടികളുടെ കരളലിയിക്കുന്ന കരച്ചിലാണ് ഇപ്പോഴത്തെ വേദനയെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates