പുലര്‍ച്ചെ വെള്ളം കുടിക്കാനായി അടുക്കളയിലേക്കു വന്നു, രഹസ്യ ബന്ധം കണ്ടു; കൊന്നത് കോടാലി കൊണ്ടു തലയ്ക്കടിച്ച് 

ലൈംഗികതയും കൊലപാതകവുമാണ് അഭയ കേസിന്റെ ആകെത്തുക
സിസ്റ്റര്‍ അഭയ, ഫാ. തോമസ് കോട്ടൂര്‍/ഫയല്‍
സിസ്റ്റര്‍ അഭയ, ഫാ. തോമസ് കോട്ടൂര്‍/ഫയല്‍

തിരുവനന്തപുരം: പുലര്‍ച്ചെ പഠിക്കാനായി എഴുന്നേറ്റ സിസ്റ്റര്‍ അഭയ വെള്ളം കുടിക്കാന്‍ അടുക്കളയിലേക്കു വന്നപ്പോള്‍ പ്രതികളുടെ രഹസ്യ ബന്ധത്തിനു സാക്ഷിയാവുകയും തുടര്‍ന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് സിബിഐ അ്‌ന്വേഷണത്തില്‍ കണ്ടെത്തിയത്. ലൈംഗികതയും കൊലപാതകവുമാണ് അഭയ കേസിന്റെ ആകെത്തുകയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാര്‍ നായര്‍ കോടതിയില്‍ നല്‍കിയ മൊഴി. പ്രതികള്‍ തമ്മിലുള്ള രഹസ്യബന്ധം അഭയ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

കൊലപാതകമാണെന്നു കണ്ടെത്തിയിട്ടും തെളിവു കണ്ടെത്താനായില്ലെന്നു പറഞ്ഞ് സിബിഐ മൂന്നു വട്ടം അഭയ കേസ് അവസാനിപ്പിച്ചതാണ്. എന്നാണ് സിബിഐ റിപ്പോര്‍ട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി, ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ അഗസ്റ്റിന്‍ എന്നിവരെയാണ് അഭയക്കേസില്‍ സിബിഐ പിന്നീട് പ്രതികളാണെന്ന് കണ്ടെത്തിയത്. 

ഫാ. ജോസ് പൂതൃക്കയിലിനെ പിന്നീട് വിചാരണ കൂടാതെ കോടതി വെറുതെവിട്ടു. അഗസ്റ്റന്‍ വിചാരണയ്ക്കു മുമ്പു മരിച്ചതിനാല്‍ ഒഴിവാക്കി.

കോണ്‍വെന്റിലെ അടുക്കളയില്‍വച്ച് അഭയയെ കോടാലി കൊണ്ട് തലയ്ക്കടിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മൂന്നുതവണ തലയ്ക്ക് അടിയേറ്റ അഭയ ബോധരഹിതയായി നിലത്തുവീണു. മരിച്ചെന്നു കരുതി പ്രതികള്‍ പിന്നീട് അഭയയെ കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ തള്ളുകയായിരുന്നു. രാവിലെ 10 മണിയോടെയാണ് കോണ്‍വെന്റിലെ കിണറ്റില്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്.

ഫാ. തോമസ് കോട്ടൂര്‍ നേരത്തെ കോട്ടയം ബിസിഎം കോളജില്‍ സൈക്കോളജി വിഭാഗം അധ്യാപകനായിരുന്നു. കോട്ടയം അതിരൂപത ചാന്‍സലറായിരിക്കെയാണ് കോട്ടൂരിനെ അറസ്റ്റ് ചെയ്തത്. ഫാ. ജോസ് പൂതൃക്കയില്‍ അറസ്റ്റിലാകുമ്പോള്‍ രാജപുരം സെന്റ് പയസ് കോളജിലെ പ്രിന്‍സിപ്പലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com