ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച ആന്ധ്രാ തീരത്തേക്ക്; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തിപ്രാപിക്കാന്‍ സാധ്യത, ജാഗ്രത 

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഞായറാഴ്ച മുതല്‍ കേരളത്തില്‍ വീണ്ടും മഴ ശക്തിപ്രാപിക്കാന്‍  സാധ്യത
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഞായറാഴ്ച മുതല്‍ കേരളത്തില്‍ വീണ്ടും മഴ ശക്തിപ്രാപിക്കാന്‍  സാധ്യത. ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെ ആന്ധ്രാ, ഒഡീഷ തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച മുതല്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്,  മലപ്പുറം എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയും ഈ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍  കടലിലുമായി ശക്തി കൂടിയ ന്യുന മര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്.അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി തീവ്ര ന്യുന മര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച്  മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ചു 'ജവാദ് 'ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറു  വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ്  ഡിസംബര്‍ 4 നു രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ്  ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. അറബിക്കടലിലെ ചക്രവാതചുഴിയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യത യുള്ള ചുഴലിക്കാറ്റും നിലവില്‍ കേരളത്തില്‍ ഭീഷണിയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍  ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com