മുന്നറിയിപ്പില്ലാതെ രാത്രി വീണ്ടും മുല്ലപ്പെരിയാറില്‍ ഷട്ടറുകള്‍ തുറന്നു; തുറന്നത് 10 ഷട്ടറുകള്‍; വള്ളക്കടവില്‍ നിരവധി വീടുകളില്‍ വെള്ളം കയറി

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടതില്‍ വള്ളക്കടവില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നപ്പോൾ / ഫയല്‍ ചിത്രം
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നപ്പോൾ / ഫയല്‍ ചിത്രം
Updated on
1 min read

കുമളി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നു. രാത്രിയും പുലര്‍ച്ചെയുമായി പത്തു ഷട്ടറുകളാണ് തുറന്നത്. സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 8017 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 

ഈ സീസണില്‍ ഇത്രയധികം വെള്ളം ഒറ്റയടിക്ക് പുറത്തേക്ക് ഒഴുക്കുന്നത് ഇതാദ്യമായാണ്. ഒമ്പതും പത്തും ഷട്ടറുകള്‍ പുലര്‍ച്ചെ 3.30 നാണ് മുന്നറിയിപ്പ് ഇല്ലാതെ ഷട്ടറുകള്‍ തുറന്നത്. പത്തു സ്പില്‍വേ ഷട്ടറുകള്‍ ഒരുമിച്ച് തുറന്നതോടെ വള്ളക്കടവില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടതില്‍ വള്ളക്കടവില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. 

നാട്ടുകാരുടെ പ്രതിഷേധം

പുലര്‍ച്ചെ വെള്ളം എത്തിയപ്പോഴാണ് അറിയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന അനൗണ്‍സ്‌മെന്റുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ വെള്ളം തുറന്നു വിട്ടിട്ട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞാല്‍ കുട്ടികളും പ്രായമായവരെയും കൊണ്ട് എവിടെപ്പോകുമെന്ന് നാട്ടുകാര്‍ ചോദിച്ചു. 

കഴിഞ്ഞ തവണ മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രി തുറന്നു വിട്ടപ്പോള്‍ കേരള സര്‍ക്കാര്‍ തമിഴ്‌നാടിനെ പ്രതിഷേധം അറിയിച്ചിരുന്നു. രാത്രി ഷട്ടറുകള്‍ തുറക്കരുതെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തിന്റെ ആവശ്യം പുല്ലുവില പോലു കല്‍പ്പിക്കാതെ തമിഴ്‌നാട് വീണ്ടും രാത്രി ഷട്ടറുകള്‍ തുറക്കുകയായിരുന്നു. കഴിഞ്ഞ തവണ ഷട്ടറുകള്‍ തുറന്നപ്പോള്‍ മഞ്ചുമലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com