'ഹാര്‍വാര്‍ഡില്‍ കെട്ടിടം പൊളിച്ചാലെന്താ പൊളിച്ചില്ലെങ്കിലെന്താ, ഇതാണോ മലയാളി ചര്‍ച്ച ചെയ്യേണ്ടത്?

ഹിന്ദുക്കള്‍ കിഴക്കോട്ട് തിരിഞ്ഞിട്ടാണ് പ്രാര്‍ഥിക്കുന്നത്. ക്രിസ്ത്യാനികളുടെ പള്ളികളെല്ലാം കിഴക്കോട്ട് തിരിഞ്ഞിട്ടാണ്
അലക്‌സാണ്ടര്‍ ജേക്കബ്/ടെലിവിഷന്‍ ചിത്രം
അലക്‌സാണ്ടര്‍ ജേക്കബ്/ടെലിവിഷന്‍ ചിത്രം


തിരുവനന്തപുരം: ഹാര്‍വാര്‍ഡ് സര്‍വകലാശാലയെ കുറിച്ചുള്ള പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിനു പിന്നാലെ വിശദീകരണവുമായി മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. യൂട്യൂബില്‍ കണ്ട പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും കേള്‍ക്കുന്ന പ്രസംഗങ്ങളും വായിക്കുന്ന പുസ്തകങ്ങളും എല്ലാം വെരിഫൈ ചെയ്യാന്‍ കഴിയില്ലെന്നും അലക്‌സാണ്ടര്‍ ജേക്കബ് ടെലിവിഷന്‍ ചാനലിനോടു പറഞ്ഞു. ഒന്നര മണിക്കൂര്‍ പ്രസംഗത്തില്‍ നിന്ന് രണ്ട് വാക്യങ്ങള്‍ വളച്ചൊടിച്ചാണ് ട്രോളുകളും വിവാദങ്ങളും നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. 

കിഴക്ക് ദിശ തിരിഞ്ഞ് പഠിച്ചാല്‍ മികച്ച നേട്ടമുണ്ടാവുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഹോസ്റ്റല്‍ കെട്ടിടം പൊളിച്ചുപണിതെന്നാണ് അലക്‌സാണ്ടര്‍ ജേക്കബ് പ്രസംഗത്തില്‍ പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ അഭിരാം എന്ന വിദ്യാര്‍ഥി സര്‍വകലാശാലയുമായി ബന്ധപ്പെടുകയും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് അധികൃതര്‍ പ്രതികരിക്കുകയും ചെയ്തു. ഇതു വിശദീകരിച്ച് അഭിരാം ശാസ്ത്ര പ്രസിദ്ധീകകരണത്തില്‍ ലേഖനം എഴുതിയിരുന്നു. 

അലക്‌സാണ്ടര്‍ ജേക്കബിന്റെ വിശദീകരണം ഇങ്ങനെ: 'സനാതന
ധര്‍മത്തെക്കുറിച്ച് അമേരിക്കയില്‍ ക്ലാസ്സെടുക്കുന്ന ഏതാനും സന്ന്യാസിമാര്‍ ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തിലാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഈ സംഭവത്തെക്കുറിച്ച് പറയുന്നത്. വെള്ളക്കാരോടാണ് അവര്‍ ക്ലാസ്സെടുക്കുന്നത്. അതിന്റെ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ കെട്ടിടം പൊളിച്ചതും അനുബന്ധസംഭവങ്ങളും അതിലാണ് പറയുന്നത്. സന്ന്യാസിമാര്‍ കള്ളം പറയുമെന്ന് ഞാന്‍ കരുതുന്നില്ല. അമേരിക്കക്കാരോടാണ് പ്രസംഗിക്കുന്നത്, പ്രസംഗിക്കുന്നതില്‍ തെറ്റുണ്ടെങ്കില്‍ അത് അവര്‍ അപ്പോള്‍ തന്നെ കണ്ടുപിടിച്ച് തിരുത്തും. ലോഡ് കെസ്റ്റര്‍ എന്നയാളാണ് ഈ കെട്ടിടം നിര്‍മിച്ചത്. കെസ്‌റ്റേര്‍സ് ഹൗസ് എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. അദ്ദേഹം തന്നെയാണ് അത് പൊളിച്ചതും പുതിയത് നിര്‍മിച്ചുകൊടുത്തതും. ഈ കെട്ടിടത്തെക്കുറിച്ചാണ് സന്ന്യാസി പ്രസംഗത്തില്‍ സംസാരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് നടന്ന കാര്യമാണ്. ' 

'ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച അഭിറാം എന്ന വിദ്യാര്‍ഥിക്ക് 'സംഭവത്തെക്കുറിച്ച് മതിയായ വിവരങ്ങള്‍ ഇല്ലെന്നാണ്' സര്‍വകലാശാല മറുപടി കൊടുത്തത്. അഭിരാമിനെ ഞാന്‍ അഭിനന്ദിക്കുന്നു. ആ കുട്ടിയെ ഹാര്‍വാര്‍ഡില്‍ വിട്ട് പഠിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം'

കിഴക്ക് ദിശയുടെ ഗുണങ്ങള്‍ ഹിന്ദുമതം ലോകത്തെ പഠിപ്പിച്ചിട്ടുള്ള കാര്യമാണ്. ഹിന്ദുക്കളുടെ ക്ഷേത്രങ്ങളെല്ലാം കിഴക്കോട്ടാണ്. സൂര്യനമസ്‌കാരം ചെയ്യുന്നത് കിഴക്ക് തിരിഞ്ഞിട്ടാണ്. ഹിന്ദുക്കള്‍ കിഴക്കോട്ട് തിരിഞ്ഞിട്ടാണ് പ്രാര്‍ഥിക്കുന്നത്. ക്രിസ്ത്യാനികളുടെ പള്ളികളെല്ലാം കിഴക്കോട്ട് തിരിഞ്ഞിട്ടാണ്. അവര്‍ പഠിക്കുന്നത് കിഴക്കോട്ട് തിരിഞ്ഞിട്ടാണ്. കിഴക്കോട്ട് തിരിഞ്ഞ് പഠിക്കുന്നത് ബുദ്ധിയും ഓര്‍മശക്തി കൂടാനും സഹായിക്കും. പൂര്‍വദിശ, ജ്ഞാനദിശ.. ദക്ഷിണദിശ, മൃത്യു ദിശ എന്നാണ് പറയുന്നത്. സനാതന ധര്‍മം ലോകത്തെ പഠിപ്പിച്ച തത്വമാണ് അത്. എന്നാല്‍ അതിനെ കുറിച്ച് വിരുദ്ധാഭിപ്രായങ്ങള്‍ ഉണ്ടാവാം. കിഴക്കോട്ട് തിരിഞ്ഞുപഠിച്ചതുകൊണ്ട് ഗുണമുണ്ടായതായി എന്റെ പല വിദ്യാര്‍ഥികളും നേരിട്ട് വിളിച്ചുപറഞ്ഞിട്ടുണ്ട്. 

ഇത്തരം കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. മലയാളികള്‍ക്ക് ഒട്ടനവധി നീറുന്ന പ്രശ്‌നങ്ങളുണ്ട്. മഴയുണ്ട്. വെള്ളപ്പൊക്കമുണ്ട്. പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുന്നുണ്ട്. തൊഴിലില്ലായ്മ ഉണ്ട്. അതൊക്കെയാണ് കേരളം ചര്‍ച്ച ചെയ്യേണ്ടത്. അല്ലാതെ ഹാര്‍വാര്‍ഡില്‍ കെട്ടിടം പൊളിച്ചാലെന്താ, പൊളിച്ചില്ലെങ്കിലെന്താ.. മലയാളി അവന്റെ പ്രശ്‌നങ്ങളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യേണ്ടത്' -അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com