തിരുവനന്തപുരം: പേട്ടയില്‍ 19 കാരനായ അനീഷ് ജോര്‍ജ് പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വെച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്നും കോള്‍ വന്നതായി കണ്ടെത്തി.
പുലര്‍ച്ചെ 3.20നാണ് അനീഷിന്റെ അമ്മ ഡോളിയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്ന് ഒരു മിസ്ഡ് കോള്‍ വന്നത്. ഉറക്കത്തിലായിരുന്നതിനാല്‍ താന്‍ കോള്‍ എടുത്തില്ല. 4.22 നും 4.27 നും ഇതേ നമ്പറില്‍ നിന്ന് വീണ്ടും കോള്‍ വന്നു. 4:29 ന് പെണ്‍കുട്ടിയുടെ അമ്മയെ തിരിച്ചുവിളിച്ചു.
പൊലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ പറഞ്ഞു
മകന്‍ വീട്ടിലില്ലെന്ന് അറിഞ്ഞത് സൈമണിന്റെ ഭാര്യയുടെ ഫോണ്‍ കോള്‍ വന്നതിന് ശേഷമാണ്. അനീഷിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കൃത്യമായി മറുപടി അവര്‍ നല്‍കിയില്ല. പൊലീസില്‍ അന്വേഷിക്കണമെന്ന മറുപടിയാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയതെന്ന് ഡോളി പറയുന്നു. പൊലീസിന്റെ പക്കലായിരുന്ന ഫോണ്‍ ഇന്നലെയാണ് അനീഷ് ജോര്‍ജിന്റെ കുടുംബത്തിന് ലഭിച്ചത്.
സൗഹൃദം ലാലന് ഇഷ്ടമായിരുന്നില്ല
കൊല്ലപ്പെട്ട അനീഷ് ജോർജ്ജിനോട് പ്രതി സൈമൺ ലാലന് വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂത്ത മകളോടുള്ള സൗഹൃദവും തന്റെ കുടുംബവുമായി അനീഷ് സഹകരിക്കുന്നതും ലാലന് ഇഷ്ടമായിരുന്നില്ല. ഈ സൗഹൃദത്തെ ലാലൻ മുമ്പും വിലക്കിയിരുന്നു. ഇത് മറികടന്ന് ലാലന്റെ ഭാര്യയും മക്കളും അനീഷുമായുള്ള സൗഹൃദം തുടർന്നു.
ഇതേച്ചൊല്ലി കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. പലപ്പോഴും വഴക്കിലേക്കും എത്തിയിരുന്നു. ഭാര്യയും മക്കളും തടഞ്ഞിട്ടും ലാലൻ കത്തി ഉപയോഗിച്ച് അനീഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.
ചൊവ്വാഴ്ച ലാലന്റെ ഭാര്യയും മക്കളും അനീഷിനൊപ്പം ലുലുമാളിൽ പോയിരുന്നു. ഇവിടെ നിന്ന് ഉച്ചയ്ക്ക് ആഹാരവും കഴിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പെൺകുട്ടിയും അമ്മയും അനീഷിന്റെ ഒപ്പം പള്ളിയിലെ ക്വയർ ടീമിലെ അംഗമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ