'മാണി അഴിമതിക്കാരന്‍'; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

അഴിമതിക്കാരന് എതിരെ പ്രതിഷേധിക്കുമ്പോഴാണ് സഭയില്‍  അനിഷ്ട സംഭവങ്ങള്‍ നടന്നതെന്നാണ് സര്‍ക്കാര്‍ വാദം
കെ എം മാണി, നിയമസഭയില്‍ നടന്ന കയ്യാങ്കളി
കെ എം മാണി, നിയമസഭയില്‍ നടന്ന കയ്യാങ്കളി


ന്യൂഡല്‍ഹി: കെ എം മാണി അഴിമതിക്കാരനായിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.  നിയമസഭ കയ്യാങ്കളി കേസ് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. 

അഴിമതിക്കാരന് എതിരെ പ്രതിഷേധിക്കുമ്പോഴാണ് സഭയില്‍  അനിഷ്ട സംഭവങ്ങള്‍ നടന്നതെന്നാണ് സര്‍ക്കാര്‍ വാദം. കയ്യാങ്കളിയുടെ പേരില്‍ നിയമസഭ തന്നെ എംഎല്‍എമാര്‍ക്ക് ശിക്ഷാ നടപടികള്‍ നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് മറ്റു ക്രിമിനല്‍ നടപടികള്‍ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. 

എന്നാല്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്ക് എതിരെ സുപ്രീംകോടതി രൂക്ഷ പ്രതികരണമാണ് നടത്തിയത്. നിയമസഭയില്‍ നടന്ന കയ്യാങ്കളി അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. എന്ത് സന്ദേശമാണ് അക്രമത്തിലൂടെ എംഎല്‍എമാര്‍ നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. ഹര്‍ജി പരിഗണിക്കുന്നത് ഈമാസം പതിനഞ്ചിലേക്ക് മാറ്റി. 

കേസ് തീര്‍പ്പാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്ക് എതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികള്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി.  

സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തില്‍ കോടതി ഇടപെടരുത് എന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. കേസിലെ പ്രതികളായ വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com