തിരുവനന്തപുരം : വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ. ജോസഫൈന്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്. അതോടെ വിവാദം അവസാനിച്ചു. എം സി ജോസഫൈന്‍ രാജിവെക്കേണ്ട പ്രശ്‌നമില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം തിരുവനന്തപുരത്ത് പറഞ്ഞു.
വിവാദവുമായി മുന്നോട്ടുപോയാല്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിക്കപ്പെടും. യഥാര്‍ത്ഥ പ്രശ്‌നം സ്ത്രീധനം എന്ന വിപത്താണ്. സ്ത്രീധനത്തിനെതിരെ വലിയൊരു ക്യാംപെയ്ന്‍ അന്തരീക്ഷം കേരളത്തില്‍ രൂപപ്പെട്ടു വന്നിട്ടുണ്ട്. അതിനാല്‍ പരമാവധി ചര്‍ച്ചകളും സംഭാവനകളും ആ വഴിക്ക് ആകണമെന്നാണ് ഡിവൈഎഫ്‌ഐ ആഗ്രഹിക്കുന്നതെന്നും റഹിം പറഞ്ഞു.
രാഷ്ട്രീയഭേദമെന്യേ എല്ലാ യുവജനസംഘനകളും കൈകോര്‍ത്തു നില്‍ക്കേണ്ടത് വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് എതിരെയല്ല. മറിച്ച് സ്ത്രീധനം എന്ന വിപത്തിന് എതിരെയാണ്. ആ പൊതുവിഷയത്തിലുള്ള ഫോക്കസ് നഷ്ടപ്പെടുത്തരുത്. ഒരാളുടെ പ്രതികരണത്തില്‍ സ്വഭാവികമായും മറ്റൊരാള്‍ക്ക് വിയോജിപ്പുണ്ടാകും. അതുവെച്ചല്ലല്ലോ ഒരു സ്ഥാപനത്തെ അളക്കേണ്ടതെന്നും റഹീം ചോദിച്ചു.
എം സി ജോസഫൈനെതിരെ എഐവൈഎഫ് അടക്കം ഇടത് യുവജന സംഘടനകൾ വരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി മുന്നോട്ട് പോകുമ്പോഴാണ് ജോസഫൈനെ പിന്തുണച്ച് എഎ റഹീം നിലപാട് വ്യക്തമാക്കുന്നത്. ജോസഫൈന്റെ പ്രതികരണത്തിൽ സിപിഎം നേതൃത്വത്തിനും അതൃപ്തിയുള്ളതായി റിപ്പോർട്ടുണ്ട്. അതിനിടെ പരാതി പറയാൻ വിളിച്ചപ്പോൾ ജോസഫൈൻ കയർത്തു സംസാരിച്ചെന്ന് കാണിച്ച് മറ്റൊരു യുവതി കൂടി രംഗത്തെത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ