ശബരിമലയിലെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാന്‍ പാടില്ലാത്തത്; ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അന്നത്തെ സംഭവവികാസങ്ങള്‍ ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'2018ലെ ശബരിമല പ്രശ്‌നം യഥാര്‍ത്ഥത്തില്‍ കേരളത്തിനെ സംബന്ധിച്ച് ഒരു അടഞ്ഞ അധ്യായമാണ്. അന്നത്തെ സംഭവം നമ്മളെ വേദനിപ്പിച്ച സംഭവമാണ്.ദുഃഖിപ്പിച്ച സംഭവമാണ്. ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത സംഭവമാണ്. ഭാവിയെ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതി വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായാലും ഭക്തരുമായും രാഷ്ട്രീയ കക്ഷികളുമായി കൂടിയാലോചിച്ച് മാത്രമേ സര്‍ക്കാര്‍ തീരുമാനം എടുക്കുകയുള്ളൂ' - കടകംപള്ളിയുടെ വാക്കുകള്‍ ഇങ്ങനെ.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്‌നം സിപിഎമ്മിന് തിരിച്ചടിയായെന്നാണ് പാര്‍ട്ടിയുടെ പൊതുവായുള്ള വിലയിരുത്തല്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കാതിരിക്കാന്‍ നിലപാടുകള്‍ സിപിഎം മയപ്പെടുത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതും ശബരിമല വിഷയത്തില്‍ വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായാലും ഭക്തരുമായും രാഷ്ട്രീയ കക്ഷികളുമായും ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്ന നിലപാടും ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com