കെഎസ് ആർടിസി അവശ്യ സർവീസാക്കും; പണിമുടക്ക് അം​ഗീകരിക്കാനാകില്ലെന്ന് ​ഗതാ​ഗതമന്ത്രി

ഒരു രൂപ പോലും ഇല്ലാത്ത ഘട്ടത്തില്‍ പോലും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കി വരികയാണ്
ആന്റണി രാജു/ ഫെയ്സ്ബുക്ക് ചിത്രം
ആന്റണി രാജു/ ഫെയ്സ്ബുക്ക് ചിത്രം

തിരുവനന്തപുരം: കെഎസ്ആർടിസിയെ അവശ്യസർവീസായി പ്രഖ്യാപിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെയുള്ള കെഎസ്ആര്‍ടിസി യൂണിയനുകളുടെ പണിമുടക്ക് അംഗീകരിക്കാനാകില്ല. 30 കോടി രൂപയുടെ അധിക ബാധ്യത വരുന്ന ശമ്പള പരിഷ്‌കരണമാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. 

സമരം ചെയ്താൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പു നൽകി. കോവിഡ് കാലത്ത് സര്‍വീസ് നടത്താതിരുന്നപ്പോഴും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടക്കാതെ നല്‍കിയിരുന്ന സര്‍ക്കാരിനെതിരെയാണ് സമരം ചെയ്യുന്നത്. മാസശമ്പളം ലഭിക്കാത്ത വലിയ വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

യൂണിയനുകളുടെ ആവശ്യങ്ങൾ ചര്‍ച്ച ചെയ്യാന്‍ 30 മണിക്കൂര്‍ സമയം പോലും സര്‍ക്കാരിന് നല്‍കിയില്ല. അതിനാല്‍ ഈ സമരം നടത്തിയതില്‍ ഒരു ന്യായീകരണവും ഇല്ല. ഈ സാഹചര്യത്തില്‍ ഇനി എന്തിനാണ് സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണ ചര്‍ച്ച നടത്തുന്നതെന്ന് ആന്റണി രാജു ചോദിച്ചു. ഒരു രൂപ പോലും ഇല്ലാത്ത ഘട്ടത്തില്‍ പോലും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കി വരികയാണ്. 80 കോടി രൂപയാണ് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത് ശരിയാണോയെന്ന് യൂണിയനുകള്‍ ആലോചിക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു. 

പൊതുജനങ്ങള്‍ ഈ സമരം അംഗീകരിക്കില്ല. ഇത് കയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ല. ഇത്തരം പ്രവണത തുടരാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലേയ്ക്ക് പോകുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂളുകള്‍ തുറന്ന, ശബരിമല സീസണ്‍ ആരംഭിച്ച സമയത്ത് തന്നെയുള്ള ഈ പണിമുടക്ക് അനാവശ്യമാണ്. യൂണിയനും മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്കത്തില്‍ ജനങ്ങള്‍ എന്ത് പിഴച്ചുവെന്നും ജനങ്ങളെ ബന്ദികളാക്കരുതായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു. 

പണിമുടക്ക് തുടങ്ങി

കെഎസ്ആർടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് തുടങ്ങി. ശമ്പളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ്  ഇടത് -വലത്, ബിഎംഎസ് യൂണിയനുകള്‍ സംയുക്തമായി സമരം നടത്തുന്നത്. അർദ്ധരാത്രി ആരംഭിച്ച സമരം 48 മണിക്കൂര്‍ നീണ്ടുനിൽക്കും. എന്നാൽ സമരത്തെ നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍. 

പണിക്കെത്താത്തവർക്ക് ശമ്പളമില്ല

ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷനും ,ബിഎംഎസിന്‍റെ എംപ്ളോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കും. എല്ലാ യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നതിനാൽ സംസ്ഥാനത്തെ ബസ് സര്‍വീസ് പൂര്‍ണമായും തടസ്സപ്പെടും. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. എന്നാൽ ഇതിനെ തള്ളിയാണ് യൂണിയനുകൾ സമരവുമായി മുന്നോട്ട് പോകുന്നത്.

മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമാനമായ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. എന്നാല്‍ ഇത് വലിയ സാമ്പത്തികബാധ്യതയ്ക്ക് ഇടയാക്കുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണ കരാറിന്‍റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. 5 വര്‍ഷം പിന്നിടുമ്പോഴും ശമ്പളപരിഷ്കരണം വാക്കിലൊതുങ്ങുകയാണെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍. ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് തുടങ്ങിയതെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. എന്നാല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്ന് ഗതാഗതമന്ത്രി പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com