കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍, ചപ്പാത്ത് അപകടാവസ്ഥയില്‍; 20 ഓളം കുടുംബങ്ങള്‍ കുടുങ്ങി, പുല്ലകയാറ്റില്‍ ജലനിരപ്പ് ഉയരുന്നു

കനത്തമഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: കനത്തമഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കൂട്ടിക്കലിലെ ഇളംകാട് മ്ലാക്കരയിലാണ് ഇത്തവണ ഉരുള്‍പൊട്ടിയത്. മ്ലാക്കര ഭാഗത്ത് 20 ഓളം കുടുംബങ്ങള്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. അതിനിടെ കിഴക്കന്‍ മേഖലയിലെ ശക്തമായ മഴയില്‍ മണിമലയാറ്റിലേക്ക് എത്തുന്ന പുല്ലകയാറ്റില്‍  ജലനിരപ്പ് ഉയരുന്നു. അപകട നിലയിലേക്ക് വെള്ളം എത്തിയിട്ടില്ല. 

കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

മ്ലാക്കരയില്‍ മൂന്നിടത്ത് ഉരുള്‍ പൊട്ടിയതായി സംശയമുണ്ടെന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നാശനഷ്ടം ഒന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ടു സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പുല്ലകയാറ്റിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. മലവെള്ളപ്പാച്ചിലില്‍ മണിമലയാറ്റിലും വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളിലും നാട്ടുകാര്‍ ജാഗ്രതയിലാണ്.

രണ്ടാഴ്ച മുമ്പ് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കൂട്ടിക്കലില്‍ വന്‍ നാശനഷ്ടം വിതച്ചിരുന്നു. ഒക്‌ടോബര്‍ 16ന് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം ഇളങ്കാട്, ഏന്തയാര്‍, കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മണിമല ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. നിരവധി പേര്‍ ദുരന്തത്തില്‍ മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com