വീണ്ടും തിരോധാനം; 14 കാരികളായ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കാണാനില്ല; ഫോണ്‍ സ്വിച്ച് ഓഫ്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

കുട്ടികള്‍ സ്വകാര്യമായി മൊബൈല്‍ഫോണ്‍ കൈവശം വെച്ചിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം
കുട്ടികൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ/ സിസിടിവി ദൃശ്യം
കുട്ടികൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ/ സിസിടിവി ദൃശ്യം


പാലക്കാട്: പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നും രണ്ടു പെണ്‍കുട്ടികളെ കൂടി കാണാതായതായി പരാതി. കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയുടെ തിരോധാനത്തിന് രണ്ടുമാസം പിന്നിടവെയാണ് 14 വയസ്സുള്ള ഇരട്ട സഹോദരിമാരെ കാണാതാകുന്നത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിച്ചിട്ടുണ്ട്. 

എഎസ്എം സഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ശ്രേയ, ശ്രേജ എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച ( നവംബര്‍ 3) മുതല്‍ കാണാതാകുന്നത്. ഇവരുടെ ക്ലാസ്സില്‍ പഠിക്കുന്ന ചുണ്ടക്കാട് സ്വദേശി അര്‍ഷാദ്, മേലാര്‍കോട് സ്വദേശി അഫ്‌സല്‍ മുഹമ്മദ് എന്നിവരെയും കാണാതായിട്ടുണ്ട്. 

ഇവര്‍ പാലക്കാട് നഗരത്തില്‍ ഉച്ചയ്ക്ക് 3.30 ഓടെ കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളില്‍ ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്.

തങ്ങള്‍ വിനോദയാത്രയ്ക്ക് പോകുമെന്ന് പെണ്‍കുട്ടികള്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പെണ്‍കുട്ടികളുടെ കൈവശം മൊബൈല്‍ ഉള്ളതായി വീട്ടുകാര്‍ക്ക് അറിവില്ല. എന്നാല്‍ ഇവര്‍ സ്വകാര്യമായി മൊബൈല്‍ഫോണ്‍ കൈവശം വെച്ചിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. 

ഫോണ്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ എവിടെയെന്ന് കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, കുട്ടികള്‍ ബുധനാഴ്ച വൈകീട്ട് തമിവ്‌നാട്ടിലേക്കുള്ള ബസില്‍ കുട്ടികള്‍ കയറിയതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി ആലത്തൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കേരി പറഞ്ഞു. 

ദുരൂഹത നീങ്ങാതെ സൂര്യയുടെ തിരോധാനം

രണ്ടു മാസം മുമ്പ്, ഓഗസ്റ്റ് 30 നാണ് ആലത്തൂര്‍ പുതിയങ്കം സ്വദേശി സൂര്യ കൃഷ്ണ എന്ന ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. പാലക്കാട് മേവ്‌സി കോളജ് ബിഎ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് സൂര്യ. വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി കള്ളപ്പേരില്‍ കോയമ്പത്തൂരിലേക്ക് ട്രെയിനില്‍ പോയതായാണ് പൊലീസിന് ലഭിച്ച വിവരം. 

പെണ്‍കുട്ടി മൊബൈല്‍ ഫോണോ, എടിഎം കാര്‍ഡോ ഒന്നും എടുക്കാതെയാണ് വീടുവിട്ടിറങ്ങിയത്. കയ്യില്‍ രണ്ടുജോഡി ഡ്രസ്സ് മാത്രമാണ് എടുത്തിരുന്നത്. പെണ്‍കുട്ടിയെ കാണാതായിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ഇതുവരെ യാതൊരു തുമ്പും ലഭിച്ചിട്ടില്ല. 

ഓഗസ്റ്റ് മുപ്പതിന് പകല്‍ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞത്. ഈ കേസ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നതിനിടെയാണ്, ആലത്തൂരില്‍ നിന്നും വീണ്ടും പെണ്‍കുട്ടികളെ കാണാതായതായി പരാതി ലഭിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com