തിരുവനന്തപുരം: ആയിരത്തോളം മുട്ടക്കോഴി കുഞ്ഞുങ്ങളെ കൂട്ടത്തോടെയെത്തിയ കാട്ടുപന്നികൾ കടിച്ചു കീറി കൊന്നു. മാണിക്കൽ പഞ്ചായത്തിൽ ശാന്തിഗിരിക്കു സമീപം തോപ്പിൽ പൗൾട്രി ഫാമിലെ മുട്ടക്കോഴി കുഞ്ഞുങ്ങളാണ് ചത്തത്.
പ്രവാസിയും കൃഷിക്കാരനുമായ രഞ്ജിത്തും അരവിന്ദാക്ഷനും ചേർന്നു നടത്തുന്ന ഫാമിൽ 6,000രത്തോളം കോഴിക്കുഞ്ഞുങ്ങൾ ഉണ്ട്. ഇതിൽ വില്പനയ്ക്ക് തയ്യാറായ 60 ദിവസം പ്രായമുള്ള ബിവി 380 ഇനത്തിലുള്ള കോഴിക്കുഞ്ഞുങ്ങൾ ആണ് ചത്തത്. ആറ് ലക്ഷത്തോളം വായ്പയെടുത്താണ് ഇവർ ഫാം നടത്തുന്നത്. വായ്പ ഇനിയും തിരിച്ചടച്ചു തീർത്തിട്ടില്ല.
കോവിഡ് വ്യാപനത്തിന്റെയും മഴക്കെടുതിയുടെയും പ്രതിസന്ധിയിൽ നിന്നു കരകയറാൻ ശ്രമിക്കുമ്പോഴാണ് കാട്ടുപന്നികൾ നാശ നഷ്ടമുണ്ടാക്കിയത്. വായ്പ എങ്ങനെ തിരിച്ചടയ്ക്കും എന്ന ചിന്തയിലാണ് ഇവർ. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഇതിനു മുൻപും സമീപ കൃഷിത്തോട്ടങ്ങളിൽ പന്നിക്കൂട്ടമെത്തി നാശം വിതച്ചിട്ടുണ്ട്. മൃഗാശുപത്രിയിൽ അറിയിച്ചെങ്കിലും വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെടാനാണ് അവിടെ നിന്നു നിർദ്ദേശിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടം പരിഹരിക്കാൻ സഹായം തേടി ഇവർ മാണിക്കൽ ഗ്രാമപഞ്ചായത്തിനെയും സമീപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
