തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 11 മുതൽ 17 വരെ പെയ്തത് ശരാശരിയെക്കാൾ 334 ശതമാനം അധികമഴ. 36.8 മില്ലീമീറ്റർ മഴ പെയ്യേണ്ടിയിരുന്നിടത്ത് 159.6 മില്ലീമീറ്റർ മഴയാണ് പെയ്തത്. ഒക്ടോബർ ഒന്നുമുതൽ നവംബർ 17 വരെയുള്ള മഴയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ 107 ശതമാനം അധികമഴയാണ് സംസ്ഥാനത്ത് പെയ്തത്.
ജനുവരി 1 മുതൽ നവംബർ 20 വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ ഇതുവരെ ലഭിച്ചത് 3495.1മില്ലീമീറ്റർ മഴയാണ്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 4818.1മില്ലീമീറ്റർ മഴയാണ് പത്തനംതിട്ടയിൽ പെയ്തത്. പത്തനംതിട്ടക്ക് പുറമെ കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും 4000മില്ലീമീറ്ററിന് മുകളിൽ മഴ ലഭിച്ചു. ഈ വർഷം ഇതുവരെ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും വാർഷിക ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ചു.
തിങ്കളാഴ്ച മുതൽ 24 വരെ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 23, 24 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates