കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എത്തിയ യുവതിക്ക് സിക വൈറസ്. 29കാരിയായ ചേവായൂർ സ്വദേശിനിക്കാണ് സിക സ്ഥിരീകരിച്ചിരിക്കുന്നത്. യുവതി നിലിവൽ ആശുപത്രി വിട്ടു.
നവംബർ 17നാണ് ബംഗളൂരുവിൽ നിന്ന് ഇവർ കേരളത്തിൽ എത്തിയത്. വയറുവേദന ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ വൈറസ് സാന്നിധ്യം സംശയിച്ചതോടെ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചപ്പോൾ സിക ബാധ സ്ഥിരീകരിച്ചു.
ഒരു മണിക്കൂർ മാത്രമാണ് ഇവർ ആശുപത്രിയിൽ ഉണ്ടായത്. രോഗവിവരം അറിഞ്ഞതിനുപിന്നാലെ ആശുപത്രിയിൽ ഇവർ എത്തിയ ഇടം അണുമുക്തമാക്കി. വീട്ടിലെ കുടുംബാംഗങ്ങൾക്കോ ഒപ്പമുണ്ടായിരുന്നവർക്കോ വൈറസ് ബാധ ഉണ്ടായിട്ടില്ല.
പടരുന്നത് കൊതുകുകളിലൂടെ
കൊതുകുകളിലൂടെ പകരുന്ന ഫ്‌ളാവിവൈറസാണ് സിക വൈറസ്. ഉഗാണ്ടയിലെ കുരങ്ങുകളിലാണ് സിക വൈറസ് ആദ്യമായി കണ്ടെത്തുന്നത്. 1952 ൽ മനുഷ്യരിലും കണ്ടെത്തി. പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ