വധശിക്ഷ ഒഴിവാക്കിയത് പ്രായം പരിഗണിച്ച്, ആദ്യം 17 വര്‍ഷം തടവ് ; ഇരട്ട ജീവപര്യന്തം അതിനുശേഷം

ആദ്യം 10 വര്‍ഷം തുടര്‍ന്ന് ഏഴു വര്‍ഷം എന്നിങ്ങനെ ശിക്ഷ അനുഭവിക്കണം
ഉത്രയും സൂരജും / ഫയല്‍ ചിത്രം
ഉത്രയും സൂരജും / ഫയല്‍ ചിത്രം

കൊല്ലം : ഉത്ര വധക്കേസില്‍ വധശിക്ഷ ഒഴികെയുള്ള പരമാവധി ശിക്ഷയാണ് നല്‍കിയിട്ടുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍. പ്രതിയുടെ പ്രായവും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും പരിഗണിച്ചാണ് വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്. കൊലപാതകം, വധശ്രമം എന്നീ കേസുകളില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷയാണ് നല്‍കിയിട്ടുള്ളത്. മറ്റു രണ്ടു വകുപ്പുകള്‍ പ്രകാരം 10 വര്‍ഷം, ഏഴു വര്‍ഷം തടവു വീതവും വിധിച്ചിട്ടുണ്ട്. 

ആദ്യം 10 വര്‍ഷം തുടര്‍ന്ന് ഏഴു വര്‍ഷം എന്നിങ്ങനെ ശിക്ഷ അനുഭവിക്കണം. അതിനു ശേഷമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ തുടങ്ങുകയെന്ന് കോടതി പ്രസ്താവിച്ചിട്ടുണ്ട്. ഇതുപ്രകാരം പ്രതി ആയുഷ്‌കാലം ജയിലില്‍ കഴിയേണ്ടി വരുമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി പറഞ്ഞു.

ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കുന്നതിനായി പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടുന്ന ആദ്യ പ്രതിയാണ് സൂരജ്. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് ശിക്ഷ വിധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com